ഗുവാഹത്തി: അസമിൽ ജാമ്യത്തിലിറങ്ങിയ പോക്സോ കേസിലെ പ്രതി, പരാതി നൽകിയ അതിജീവിതയുടെ അമ്മയെ തല്ലിക്കൊന്നു. 30 വയസ്സുകാരനായ മുഖ ബസുമത്രിയാണ് പരാതി നൽകിയതിനു പ്രതികാരമായി 40 വയസ്സുകാരിയെ കൊലപ്പെടുത്തിയത്. 2 വർഷങ്ങൾക്കു മുൻപാണ് പ്രായപൂർത്തിയാകാത്ത മകളെ ലൈംഗികമായി പീഡിപ്പിച്ചതിനു ഇവർ ബസുമത്രിക്കെതിരെ പരാതി നൽകിയത്. തുടർന്ന് പൊലീസ് നടത്തിയ അന്വേഷണത്തിൽ ഇയാൾ കുറ്റക്കാരനാണെന്ന് കണ്ടെത്തി. കേസിലെ പ്രധാന സാക്ഷിയും ഇവരായിരുന്നു. 2024ൽ പ്രാദേശിക കോടതി ഇയാൾക്കു തടവുശിക്ഷ വിധിച്ചു. ജയിലിലായിരുന്ന ഇയാൾക്കു 2 മാസം മുൻപാണ് ഹൈക്കോടതി ജാമ്യം അനുവദിച്ചത്. തുടർന്ന് പ്രതികാരം തീർക്കാൻ ഇയാൾ ഇവരുടെ വീടും പരിസരവും നിരീക്ഷിച്ചിരുന്നു. ചൊവ്വാഴ്ച സ്ത്രീയുടെ ഭർത്താവ് പുറത്തു പോയ സമയത്ത് വീട്ടിലെത്തിയ ഇയാൾ വടി കൊണ്ട് ക്രൂരമായി മർദിക്കുകയായിരുന്നു. ഗുരുതരമായി പരുക്കേറ്റ ഇവരെ ഉടൻ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. കൃത്യത്തിനു പിന്നാലെ ഓടി രക്ഷപ്പെടാൻ ശ്രമിച്ച ബസുമത്രിയെ നാട്ടുകാരുടെ സഹായത്തോടെ പൊലീസ് പിടികൂടി.
