തിരുവനന്തപുരം: പ്രധാനമന്ത്രി നരേന്ദ്രമോദി നാളെ (വ്യാഴം)കേരളത്തിലെത്താനിരിക്കെ തിരുവനന്തപുരം വിമാനത്താവളത്തിൽ വീണ്ടും ബോംബ് ഭീഷണി. 24 മണിക്കൂറിനകം ബോംബ് സ്ഫോടനം നടത്തുമെന്നാണ് ഭീകരസംഘടനയായ ഹിസ്ബുൾ മുജാഹിദ്ദീന്റെ പേരിലുള്ള സന്ദേശത്തിൽ പറയുന്നത്. ഇന്നലെ രാത്രിയോടെ 3 മെയിലുകളിലായാണ് ഭീഷണി ലഭിച്ചത്. ശുചിമുറിയിലും എക്സിറ്റ് പോയിന്റിലും ബോംബ് വയ്ക്കുമെന്ന് ഇതിൽ പറയുന്നു. വിഴിഞ്ഞം തുറമുഖം രാജ്യത്തിനു സമർപ്പിക്കാനായി പ്രധാനമന്ത്രി നാളെയാണ് തിരുവനന്തപുരത്ത് എത്തുക. ഇതോടെ വിമാനത്താവളത്തിൽ പരിശോധന കർശനമാക്കി. പ്രധാനമന്ത്രിയുടെ സന്ദർശനം കഴിയുന്നതു വരെ കർശന ജാഗ്രത തുടരും. ഈ ദിവസങ്ങളിൽ അവസാന നിമിഷ ടിക്കറ്റ് ബുക്കിങ് സ്വീകരിക്കില്ലെന്ന് വിമാനത്താവള അധികൃതർ അറിയിച്ചു.
കഴിഞ്ഞ ആഴ്ചയും വിമാനത്താവളത്തിലും തിരുവനന്തപുരം സെൻട്രൽ റെയിൽവേ സ്റ്റേഷനിലും ബോംബ് വച്ചിട്ടുണ്ടെന്നു ഇമെയിൽ സന്ദേശം ലഭിച്ചിരുന്നു. എന്നാൽ പരിശോധനയിൽ ഇതു വ്യാജമാണെന്ന് സ്ഥിരീകരിച്ചു.
