ശ്രീനഗർ: പഹൽഗാമിൽ 26 വിനോദസഞ്ചാരികളെ വെടിവച്ചു കൊന്ന ഭീകരരെ സുരക്ഷാസേന കണ്ടെത്തിയെന്ന് റിപ്പോർട്ട്. ഞായറാഴ്ച രാത്രി നാല് തവണ സൈനികർ ഭീകരരുടെ അടുത്തെത്തി. ഒരു തവണ ഇരുവിഭാഗവും തമ്മിൽ ഏറ്റുമുട്ടലുണ്ടായി. സൈനികർക്കു നേരെ വെടിയുതിർത്ത ശേഷം നാലംഗ ഭീകരസംഘം രക്ഷപ്പെടുകയായിരുന്നു. രാത്രി ഭക്ഷണം തേടി വീടുകളിലെത്തിയതായിരുന്നു ഭീകരരെന്നാണ് സൂചന. നിലവിൽ ത്രാൽ കോക്കർനാഗ് മേഖലയിലാണ് ഭീകരർ ഒളിച്ചിരിക്കുന്നതെന്നും റിപ്പോർട്ടുകൾ പുറത്തുവരുന്നു.
അതിനിടെ ജമ്മുകശ്മീരിലെ സ്ഥിതിഗതികൾ വിലയിരുത്താൻ ആർമി കോർ കമാൻഡർമാരുടെ യോഗം ഇന്ന് രാവിലെ 11ന് നടക്കും. സുരക്ഷാസേനയും ഭീകരരും തമ്മിൽ ഏറ്റുമുട്ടൽ വ്യാപകമായ സാഹചര്യത്തിലാണിത്. ജമ്മുകശ്മീർ ലഫ്റ്റനന്റ് ഗവർണർ മനോജ് സിൻഹ വിളിച്ചുചേർത്ത പ്രത്യേക നിയമസഭാ സമ്മേളനവും ഇന്ന് നടക്കും.
