ന്യൂഡൽഹി: ഒട്ടേറെ ഹിന്ദി സിനിമകളിൽ അഭിനയിച്ചിട്ടുള്ള നൈജീരിയൻ പൗരനെയും സഹായിയെയും ലഹരി വിൽപനയ്ക്കിടെ ഡൽഹി പൊലീസ് അറസ്റ്റ് ചെയ്തു. നൈജീരിയയിൽ നിന്നുള്ള പാട്രിക് (47), സഹായിയായ മഹാരാഷ്ട്ര സ്വദേശി ശശികാന്ത് രവീന്ദ്ര പ്രഭു (42) എന്നിവരാണ് പിടിയിലായത്.
30 ലക്ഷം രൂപ വിലയുള്ള 354 ഗ്രാം എംഡിഎംഎ ഇവരുടെ പക്കൽ നിന്നു കണ്ടെത്തി. ലഹരിക്കടത്തിനായി ഇവർ ഉപയോഗിച്ചിരുന്ന സ്കൂട്ടറും പിടിച്ചെടുത്തു.
2008ൽ ബിസിനസ് വീസയിലാണ് പാട്രിക് ഇന്ത്യയിലെത്തുന്നത്. എന്നാൽ കാലാവധി തീർന്നിട്ടും അനധികൃതമായി രാജ്യത്തു തങ്ങി. ഇതിനിടെ ഒട്ടേറെ സിനിമകളിൽ അഭിനയിച്ചു. എന്നാൽ പിന്നീട് ലഹരി വിൽപനയിലേക്കു കടക്കുകയായിരുന്നു. 2019ൽ ഹെറോയിനുമായി പിടിയിലായ ഇയാൾക്കു 3 വർഷത്തെ തടവു ലഭിച്ചു. ശിക്ഷ കഴിഞ്ഞു പുറത്തിറങ്ങി എംഡിഎംഎ വിൽപനയിലേക്കു തിരിഞ്ഞു. വിൽപന വ്യാപിപ്പിക്കുന്നതിന്റെ ഭാഗമായി ഒട്ടേറെ ലഹരി കേസുകളിൽ പ്രതിയായിട്ടുള്ള പ്രഭുവിനെയും ഇയാൾ കൂടെ കൂട്ടുകയായിരുന്നുവെന്ന് പൊലീസ് വ്യക്തമാക്കി.
