പകര്‍പ്പവകാശ ലംഘനം: പ്രശസ്ത സംഗീത സംവിധായകന്‍ എ.ആര്‍ റഹ്‌മാന് എതിരെ കോടതി 2 കോടി രൂപ നഷ്ടപരിഹാരം വിധിച്ചു

ന്യൂഡല്‍ഹി: പ്രശസ്ത സംഗീത സംവിധായകന്‍ എ.ആര്‍ റഹ്‌മാനെ പകര്‍പ്പവകാശ ലംഘനത്തിനു ഡല്‍ഹി ഹൈക്കോടതി രണ്ടുകോടി രൂപ നഷ്ടപരിഹാരം നല്‍കാന്‍ വിധിച്ചു.
ഉസ്താദ് ഫയാസ് വസിഫുദീന്‍ ഭാഗറിന്റെ ശിവസ്തുതി എന്ന സംഗീതകൃതി എ.ആര്‍ റഹ്‌മാന്‍ തന്റെ അനുമതിയില്ലാതെ ‘വീര രാജ വീര’ എന്ന ഗാനത്തിനുപയോഗിക്കുന്നതു തടയണമെന്നാവശ്യപ്പെട്ടാണ് ഉസ്താദ് ഫയാസ് കോടതിയെ സമീപിച്ചത്. ഈ ഗാനത്തിന്റെ ശബ്ദ റെക്കോര്‍ഡിംഗിന്റെ ഭാഗമായി പ്രതികള്‍ രചയിതാവിന്റെയും സംഗീതജ്ഞരുടെയും അനുമതി വാങ്ങുകയോ ധാര്‍മ്മികാവകാശം എടുത്തുകാട്ടുകയോ ചെയ്തിട്ടില്ലെന്നു കോടതി കണ്ടെത്തി.
ആഗോളതലത്തില്‍ പ്രശംസ നേടിയ ഒന്നാം പ്രതി എ.ആര്‍ റഹ്‌മാന്‍ വാദിയുടെ കൃതിക്ക് അംഗീകാരം നല്‍കിയില്ല. ഇതിനു വേണ്ടി വാദിയായ ഉസ്താദ് ഫയാസ് വസിഫുദ്ദീന്‍ ദാഗര്‍, എ.ആര്‍ റഹ്‌മാനെ സമീപിച്ചപ്പോള്‍ മനസ്സില്ലാ മനസോടെ അംഗീകാരം നല്‍കിയെങ്കിലും പരിഹാരമുണ്ടാകാതിരുന്നതിനെ തുടര്‍ന്നാണ് കേസുണ്ടായതെന്നു കോടതി കണ്ടെത്തി. ജസ്റ്റിസ് പ്രതിഭ എം സിംഗ് ആണ് വിധി പ്രസ്താവിച്ചത്.
1957ലെ പകര്‍പ്പാവകാശ നിയമത്തിലെ 57-ാം സെക്ഷന്‍ ഉറപ്പാക്കുന്ന അവകാശങ്ങളുടെ അംഗീകാരം പകര്‍പ്പാവകാശമുള്ള ഒരു കൃതിയുടെ കാര്യത്തില്‍ ആവശ്യമായ ഏറ്റവും കുറഞ്ഞ അംഗീകാരമാണെന്നു കോടതി ചൂണ്ടിക്കാട്ടി. ഇതു ലംഘിച്ചെന്നു വ്യക്തമായ സാഹചര്യത്തിലാണ് ശിക്ഷ. വാദിയായ ഉസ്താദിനു വേണ്ടി നീല്‍മേസണ്‍, അര്‍ജുന്‍ ഹര്‍ കൗലി എന്നിവര്‍ കോടതിയില്‍ ഹാജരായി. പ്രതിയായ എ.ആര്‍ റഹ്‌മാന് വേണ്ടി അമിത് സിബല്‍, പി.എസ് രാമന്‍, സായികൃഷ്ണരാജ ഗോപാല്‍, ഹര്‍ഷ് കൗശിക്, അങ്കിത് കോണാരി എന്നീ അഭിഭാഷകര്‍ കോടതിയില്‍ ഹാജരായിരുന്നു.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
Inline Feedbacks
View all comments
RELATED NEWS

You cannot copy content of this page