വിജയനഗരം : ആന്ധ്രപ്രദേശിൽ സ്വത്ത് തർക്കത്തെ തുടർന്ന് യുവാവ് മാതാപിതാക്കളെ ട്രാക്ടർ കയറ്റി കൊന്നു. രാജശേഖർ എന്നയാളാണ് അച്ഛനായ അപ്പാള നായിഡുവിനെയും അമ്മ ജയമ്മയെയും ക്രൂരമായി കൊലപ്പെടുത്തിയത്.
ശനിയാഴ്ച വൈകിട്ടാണ് സംഭവം. കുടുംബത്തിന്റെ ഉടമസ്ഥതയിലുള്ള സ്ഥലം വിൽക്കണമെന്ന ആവശ്യവുമായി രാജശേഖർ നിരന്തരം മാതാപിതാക്കളെ സമീപിച്ചിരുന്നു. വസ്തു വിറ്റു കിട്ടുന്ന പണത്തിന്റെ ഒരു വിഹിതം തനിക്കു നൽകണമെന്നും ആവശ്യപ്പെട്ടിരുന്നു. എന്നാൽ ഇവർ ഇതിനു തയാറായില്ല.
കഴിഞ്ഞ ദിവസം സ്ഥലം വിൽപനയ്ക്കു അനുയോജ്യമാക്കാൻ മണ്ണുമാന്തിയന്ത്രവുമായി ഇയാൾ എത്തി. എന്നാൽ തടഞ്ഞ മാതാപിതാക്കൾ രാജശേഖറിനെ മടക്കി അയച്ചു. ഇതോടെ പ്രകോപിതനായ രാജശേഖർ വീട്ടിലേക്കു തിരിച്ചെത്തി ഇരുവരുടെയും ശരീരത്തിലൂടെ ട്രാക്റ്റർ കയറ്റിയിറക്കുകയായിരുന്നു. പിന്നാലെ രക്ഷപ്പെട്ട രാജശേഖറിനായി പൊലീസ് തിരച്ചിൽ തുടരുകയാണ്.
