ശ്രീനഗർ: പഹൽഗാമിലെ ഭീകരാക്രമണത്തിനു പിന്നാലെ അട്ടാരി അതിർത്തി അടച്ചതോടെ അനിശ്ചിതത്തിലായി ഒരു ഇന്ത്യ-പാക് വിവാഹം. ജയ്പൂരിലെ ശൈത്താൻ സിങ്ങും പാക്കിസ്താനിൽ നിന്നുള്ള കേസർ ക്ന്വിറും തമ്മിലുള്ള വിവാഹമാണ് ത്രിശങ്കുവിലായത്. കഴിഞ്ഞ ബുധനാഴ്ച പാക്കിസ്താനിലെ അമർക്കോട്ടിലാണ് ഇരുവരുടെയും വിവാഹം നടത്താനിരുന്നത്. ഇതിനായി പാക്കിസ്താനിലേക്കു പോകാൻ ശൈത്താൻ സിങ്ങും വീട്ടുകാരും വീസയും സംഘടിപ്പിച്ചു. എന്നാൽ വിവാഹത്തിനായി പുറപ്പെട്ട വരനും സംഘവും അട്ടാരി അതിർത്തിയിൽ കുടുങ്ങി. ഒരു ദിവസത്തോളം കാത്തിരുന്നിട്ടും അതിർത്തി കടക്കാനായില്ല. മേയ് 12 വരെയാണ് ഇവരുടെ വീസയ്ക്കു കാലാവധിയുള്ളത്. ഇതിനു മുൻപ് അതിർത്തി തുറന്നാൽ വിവാഹം നടത്താമെന്ന പ്രതീക്ഷയിലാണ് ഇരുവരുടെയും കുടുംബങ്ങൾ. ഏറെക്കാ ലത്തെ പരിശ്രമത്തിനൊടുവിലാണ് വിസ ലഭിച്ചതെന്നും ഭീകരാക്രമണം എല്ലാം തകർത്തതായും സിങ് പറയുന്നു.
