ന്യൂഡെല്‍ഹി: പഹല്‍ഗാം ഭീകരാക്രമണത്തെത്തുടര്‍ന്നു പാക്കിസ്ഥാന്‍ തുടരുന്ന പ്രകോപനങ്ങളെ ഇന്ത്യ അതേ നാണയത്തില്‍ തിരിച്ചടിച്ചു.
ഇന്ത്യന്‍ സേന ബന്ദിപോറയില്‍ ലക്ഷര്‍ കമാന്‍ഡറെ വധിച്ചു. ലഷ്കർ കമാന്റര്‍ അല്‍ത്താഫ് ലാല്ലിയാണ് കൊല്ലപ്പെട്ടത്. ഭീകരപ്രവര്‍ത്തകര്‍ തമ്പടിച്ചിട്ടുള്ള ഈ പ്രദേശത്തു ഭീകരപ്രവര്‍ത്തകര്‍ക്കു വേണ്ടി തിരച്ചില്‍ ശക്തമാക്കി. ഇന്റലിജന്‍സ് സൂചനകളെ തുടര്‍ന്നു തിരച്ചില്‍ നടത്തുകയായിരുന്ന ജമ്മുകാശ്മീര്‍ പൊലീസും ഇന്ത്യന്‍ സേനയും നടത്തിയ സംയുക്ത പരിശോധനാ സംഘത്തിനു നേരെ പതിയിരുന്ന ഭീകര സംഘം വെടിവച്ചു. തുടര്‍ന്ന് നടത്തിയ തിരിച്ചടിയിലാണ് ലഷ്കർ കമാന്റര്‍ കൊല്ലപ്പെട്ടത്. രണ്ടു ഇന്ത്യന്‍ സേനാംഗങ്ങള്‍ക്കു ഭീകരരുടെ വെടിവെപ്പില്‍ പരിക്കേറ്റു. അതിനിടെ പഹല്‍ഗാം ഭീകരാക്രമണത്തില്‍ പങ്കാളികളായ രണ്ടു ഭീകരരുടെ വീടുകള്‍ തകര്‍ത്തു. പഹല്‍ഗാം ഭീകരാക്രമണ കേസിലെ അഞ്ചു പ്രതികളില്‍ നാലു പേരുടെ രേഖാചിത്രം ഇന്ത്യ പുറത്തുവിട്ടു. ഇവരെ തിരിച്ചറിഞ്ഞിട്ടുണ്ട്. ഇവരില്‍ രണ്ടു പേര്‍ പാക്കിസ്ഥാനികളാണ്.
