ന്യൂഡൽഹി: പഹൽഗാം ഭീകരാക്രമണത്തിൽ രാജ്യത്ത് പ്രതിഷേധം ശക്തമാകുന്നതിനിടെ ഡൽഹിയിലെ പാക്കിസ്താൻ ഹൈക്കമ്മീഷനിലേക്കു കേക്കുമായി യുവാവെത്തിയതിന്റെ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നു. കേക്കുമായി ഒരാൾ ഹൈക്കമ്മിഷൻ ഓഫിസിലേക്കു നടന്നു പോകുന്നതാണ് ദൃശ്യങ്ങളിലുള്ളത്. എന്തെങ്കിലും ആഘോഷത്തിന്റെ ഭാഗമായിട്ടാണോ കേക്ക് കൊണ്ടു പോകുന്നതെന്നു മാധ്യമപ്രവർത്തകർ ചോദിച്ചെങ്കിലും പ്രതികരിക്കാതെ ഇയാൾ നടന്നു പോകുകയായിരുന്നു. ഹൈക്കമ്മീഷനിലെ ജീവനക്കാരനാണോയെന്ന ചോദ്യത്തിനും ഇയാൾ മറുപടി നൽകിയില്ല. ദൃശ്യങ്ങൾ പ്രചരിച്ചതോടെ പ്രതിഷേധവുമായി ഒരു സംഘം രംഗത്തെത്തി. പാക് ഉദ്യോഗസ്ഥരുടെ ആഘോഷത്തിന്റെ ഭാഗമായാണ് കേക്ക് എത്തിച്ചതെന്ന വിമർശനമാണ് ഇവർ ഉന്നയിക്കുന്നത്. കൂടുതൽ പൊലീസ് ഉദ്യോഗസ്ഥരെ ഇവിടെ നിയോഗിച്ചിട്ടുണ്ട്.
നേരത്തേ ഭീകരാക്രമണവുമായി ബന്ധമുണ്ടെന്ന് കണ്ടെത്തിയതോടെ പാക്കിസ്താനുമായുള്ള നയതന്ത്ര ബന്ധത്തിൽ ഇന്ത്യ മാറ്റങ്ങൾ വരുത്തിയിരുന്നു. ഇതിൻ്റെ അടിസ്ഥാനത്തിൽ ഡൽഹി ഹൈക്കമ്മിഷനിലെ
പാകിസ്താന്റെ പ്രതിരോധ അറ്റാഷെമാരെ പുറത്താക്കിയിരുന്നു. ഇവരോട് 2 ദിവസത്തിനകം രാജ്യം വിടാൻ നിർദേശിച്ചിട്ടുണ്ട്.
