ന്യൂഡൽഹി: രാജ്യത്തെ വാഹനങ്ങളുടെ ഹോണുകളിൽ സംഗീതോപകരണങ്ങളുടെ ശബ്ദം ഉപയോഗിക്കുന്നതു നിർബന്ധമാക്കുന്ന നിയമം നടപ്പിലാക്കുന്നത് പരിഗണിക്കുന്നതായി കേന്ദ്ര ഉപരിതല ഗതാഗതമന്ത്രി നിതിൻ ഗഡ്കരി. ഓടക്കുഴൽ, തബല, വയലിൻ, ഹാർമോണിയം ഉൾപ്പെടെയുള്ളവയുടെ ശബ്ദം ഉപയോഗിക്കാനാണ് ലക്ഷ്യമിടുന്നത്. ഒരു സ്വകാര്യ ചടങ്ങിൽ സംസാരിക്കവെയാണ് മന്ത്രിയുടെ പ്രഖ്യാപനം.
രാജ്യത്തെ വായു മലിനീകരണത്തിന്റെ 40 ശതമാനത്തിനും ഗതാഗത മേഖലയാണ് ഉത്തരവാദി. ഇതിനെ ചെറുക്കാൻ മെഥനോൾ എത്തനോൾ എന്നിങ്ങനെ ജൈവ ഇന്ധനങ്ങൾ ഉപയോഗിക്കാവുന്ന വാഹനങ്ങൾ നിർമിക്കും. ശബ്ദമലിനീകരണത്തിന്റ തോത് കുറയ്ക്കാൻ ഹോണുകൾക്കു സംഗീത ഉപകരണങ്ങളുടെ ശബ്ദം നൽകുന്നതിലൂടെ സഹായിക്കുമെന്നും അദ്ദേഹം പറഞ്ഞു.
സമൂഹമാധ്യമങ്ങളിൽ വ്യാപക ചർച്ചയ്ക്കു പ്രഖ്യാപനം വഴിവച്ചിട്ടുണ്ട്. രാജ്യത്തെ സുപ്രധാന നഗരങ്ങളിൽ വൻ ഗതാഗത കുരുക്ക് അനുഭവപ്പെടുന്നുണ്ടെന്നും ഇതിനാണ് ആദ്യം പരിഹാരം കാണേണ്ടതെന്നും ചിലർ അഭിപ്രായപ്പെട്ടു. നിയമം നടപ്പിലായാൽ കച്ചേരിയിലാകും മണിക്കൂറുകളോളം കുടുങ്ങി കിടക്കേണ്ടി വരികയെന്നും ചിലർ പരിഹസിച്ചു. മന്ത്രിയെ അനുകൂലിച്ചും ഒരു വിഭാഗം രംഗത്തെത്തിയിട്ടുണ്ട്.
