ശ്രീനഗർ: ജമ്മുകശ്മീരിലെ പഹൽഗാമിൽ വിനോദസഞ്ചാരികൾക്കു നേരെയുണ്ടായ ഭീകരാക്രമണത്തിൽ 30 വോളം പേർ മരിച്ചതായി സ്ഥിരീകരിക്കാത്ത റിപ്പോർട്ടുകൾ. പരിക്കേറ്റ നിരവധി പേർ ഗുരുതര നിലയിലാണെന്നു റിപ്പോർട്ടുകൾ പറയുന്നു. അതേ സമയം ഒരാൾ മരി ച്ചതായി ഔദ്യോഗിക വെളിപ്പെടുത്തലുണ്ട്. എന്നാൽ മരണസംഖ്യ 20 കടന്നതായി മുതിർന്ന സൈനിക ഉദ്യോഗസ്ഥനെ ഉദ്ധരിച്ച് വാർത്താ ഏജൻസിയായ പിടിഐ റിപ്പോർട്ട് ചെയ്തു. 28 പേർ മരിച്ചതായി കശ്മീരിലെ പ്രാദേശിക മാധ്യമങ്ങളും റിപ്പോർട്ട് ചെയ്തിട്ടുണ്ട്.
ബൈസാരൻ താഴ്വരയിൽ ചൊവ്വാഴ്ച ഉച്ചയ്ക്ക് 2.30വോ ടെയാണ് ആക്രമണമുണ്ടായത്. ട്രക്കിങ്ങിനായി മേഖലയിലെത്തിയ വിനോദസഞ്ചാരികൾക്കു നേരെ ഭീകരർ വെടിയുതിർക്കുകയായിരുന്നു. മരിച്ച വിനോദ സഞ്ചാ രികളിൽ കർണാടക സ്വദേശിയായ ഒരാളുണ്ടെന്നും റിപ്പോർട്ടുണ്ട്.നടന്നോ കുതിരപ്പുറത്തോ മാത്രം എത്താൻ കഴിയുന്ന മേഖലയിലേക്കു വേഷം മാറി ഭീകരർ എത്തുകയായിരുന്നു.
ആക്രമണത്തിന്റെ ഉത്തരവാദിത്വം ദ റസിസ്റ്റൻസ് ഫ്രണ്ട് എന്ന ഭീകരസംഘടന ഏറ്റെടുത്തിട്ടുണ്ട്. പാക് ആസ്ഥാനമായി പ്രവർത്തിക്കുന്ന ഭീകരസംഘടന ലഷ്കർ ഇ തൊയിബയുമായി ബന്ധമുള്ള സംഘടനയാണിത്.
ഭീകരാക്രമണത്തിനു പിന്നിൽ പ്രവർത്തിച്ചവരെ വെറുതെ വിടില്ലെന്നും ഉടൻ ജമ്മുകശ്മീരിലേക്കു പോകുമെന്നും കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ പ്രഖ്യാപിച്ചു. സംഭവത്തിനു പിന്നാലെ സൗദി സന്ദർശനത്തിലുള്ള പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി ഷാ ഫോണിലൂടെ ചർച്ച നടത്തിയിരുന്നു. ജമ്മു കശ്മീരിലേക്കു പോകാൻ പ്രധാനമന്ത്രി അമിത് ഷായോട് പ്രധാനമന്ത്രി നിർദേശിച്ചു .
കഴിഞ്ഞ വർഷങ്ങൾക്കിടെ സാധാരണക്കാർക്കെതിരെ താഴ്വരയിലുണ്ടായ ഏറ്റവും വലിയ ആക്രമണമാണിതെന്ന് ജമ്മുകശ്മീർ മുഖ്യമന്ത്രി ഒമർ അബ്ദുല്ല പ്രതികരിച്ചു.
