ചെന്നൈ: തമിഴ് നടൻ ശിവാജി ഗണേശന്റെ ചെന്നൈയിലെ വീട് കണ്ടുകെട്ടാനുള്ള ഉത്തരവ് മദ്രാസ് ഹൈക്കോടതി പിൻവലിച്ചു.
ശിവാജി ഗണേശന്റെ ടിനഗറിലെ വസതിയായ “അണ്ണൈ ഇല്ല”ത്തിന്റെ ഏക ഉടമ താനാണെന്ന മകനും നടനുമായ പ്രഭുവിന്റെ ഹർജി അംഗീകരിച്ചാണ് കോടതി നടപടി. ശിവാജി ഗണേശന്റെ കൊച്ചുമകൻ ദുശ്യന്ത് 9.39 കോടി രൂപയുടെ വായ്പ തിരിച്ചടയ്ക്കാത്ത കേസിലാണ് വീട് കണ്ടുകെട്ടാൻ ഹൈക്കോടതി ഉത്തരവിട്ടത്. ‘ജഗജാല കില്ലാഡി’ എന്ന സിനിമയുടെ നിർമാണത്തിനായാണ് ദുശ്യന്ത് ബാങ്കിൽ നിന്നു വായ്പ എടുത്തത്. എന്നാൽ തിരിച്ചടവ് മുടങ്ങിയതോടെ ബാങ്ക് കോടതിയെ സമീപിക്കുകയായിരുന്നു.
ദുശ്യന്തിന്റെ പിതാവും ശിവാജി ഗണേശന്റെ മറ്റൊരു മകനുമായ രാം കുമാറിന് വീടിന്റെ ഉടമസ്ഥതയിൽ അവകാശമുണ്ടെന്നും അതിനാൽ വീട് ജപ്തി ചെയ്ത് ബാധ്യത തീർക്കണമെന്നുമായിരുന്നു വാദം. എന്നാൽ വീടിനുമേൽ രാം കുമാറിനോ ശിവാജി ഗണേശന്റെ മറ്റു മക്കൾക്കോ അവകാശമില്ലെന്നും പ്രഭു മാത്രമാണ് ഏക ഉടമയെന്നും കോടതി ഉത്തരവിടുകയായിരുന്നു.
ശിവാജി ഗണേശനു ചെന്നൈയിൽ 271 കോടി രൂപയോളം മൂല്യമുള്ള സ്വത്തുക്കളുണ്ടെന്നാണ് കണക്ക്. ഇവയുടെ ഉടമസ്ഥാവകാശം സംബന്ധിച്ച് പ്രഭുവും രാം കുമാറും സഹോദരിമാരായ ശാന്തിയും തേൻമൊഴിയും തമ്മിൽ കോടതിയിൽ കേസുകൾ നിലനിൽക്കുന്നുണ്ട്.
