ന്യൂഡൽഹി: സുപ്രീംകോടതിക്കെതിരെ രൂക്ഷ വിമർശനം നടത്തിയ ബിജെപി എംപി നിഷികാന്ത് ദുബെയ്ക്കെതിരെ ക്രിമിനൽ കോടതിയലക്ഷ്യ നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് അറ്റോർണി ജനറലിന് കത്ത്. 6 മാസം വരെ തടവും പിഴയും ലഭിക്കാവുന്ന കുറ്റമാണ് ക്രിമിനൽ കോടതിയലക്ഷ്യം. അഭിഭാഷകനായ അനസ് തൻവീറാണ് ആവശ്യവുമായി രംഗത്തെത്തിയത്. രാജ്യത്തെ പരമോന്നത നീതിന്യായ വ്യവസ്ഥയെ അപകീർത്തിപ്പെടുത്തുന്നതാണ് പരാമർശമെന്ന് കത്തിൽ ചൂണ്ടിക്കാട്ടുന്നു. പൊതുജനങ്ങളിൽ കോടതിയോടു എതിർപ്പിനും സമൂഹത്തിൽ ഭിന്നിപ്പും ഇതു കാരണമാകുമെന്നും കത്തിൽ ചൂണ്ടിക്കാട്ടുന്നു.
ബില്ലുകളിൽ തീർപ്പുണ്ടാക്കാൻ രാഷ്ട്രപതിക്കു സമയപരിധി നിശ്ചയിച്ച സുപ്രീംകോടതി നടപടിക്കെതിരെയാണ് രൂക്ഷ വിമർശനവുമായി ദുബെ രംഗത്തെത്തിയത്. സുപ്രീംകോടതി നിയമം നിർമിക്കുകയാണെങ്കിൽ പാർലമെന്റും നിയമസഭകളും പൂട്ടുന്നതാണ് നല്ലതെന്നായിരുന്നു പരാമർശം.
സംഭവം വിവാദമായതോടെ വ്യക്തിപരമായ അഭിപ്രായമാണെന്നും പാർട്ടി നിലപാടല്ലെന്നും വിശദീകരണവുമായി ബിജെപി ദേശീയ നേതൃത്വം രംഗത്തെത്തി. ഒപ്പം ദുബെയ്ക്കു പാർട്ടി താക്കീതും നൽകി.
2009 മുതൽ തുടർച്ചയായ 4 തവണ ജാർഖണ്ഡിലെ ഗൊദ്ദ മണ്ഡലത്തിൽ നിന്നുള്ള എംപിയാണ് ദുബെ.
