നോയ്ഡ: ഉത്തർപ്രദേശിൽ ഭാര്യ മാനസികമായി പീഡിപ്പിക്കുന്നെന്നാരോപിച്ച് യുവാവ് ആത്മഹത്യ ചെയ്തു. നോയ്ഡയിലെ സിമന്റ് കമ്പനിയിൽ എൻജിനീയറായ മോഹിത് കുമാറിനെയാണ് ഹോട്ടൽ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. ഭാര്യയായ പ്രിയയുടെ മാനസിക പീഡനം സഹിക്കാൻ കഴിയാത്തതിനാലാണ് ജീവനൊടുക്കുന്നതെന്ന് വ്യക്തമാക്കുന്ന വിഡിയോ ചിത്രീകരിച്ച് സമൂഹ മാധ്യമത്തിൽ പങ്കുവച്ചതിനു ശേഷമാണ് കടുംകൈ. ഭാര്യയും ബന്ധുക്കളും ചേർന്ന് മാനസികമായി പീഡിപ്പിക്കുന്നതായി വിഡിയോയിൽ മോഹിത് ആരോപിക്കുന്നു. തങ്ങൾക്കു പിറക്കാനിരുന്ന കുഞ്ഞിനെ ഭാര്യാമാതാവ് ഗർഭഛിദ്രത്തിലൂടെ നശിപ്പിച്ചു. തന്റെ പേരിലുള്ള സ്വത്തുക്കൾ പ്രിയയുടെ പേരിൽ എഴുതി കൊടുത്തില്ലെങ്കിൽ തനിക്കും മാതാപിതാക്കൾക്കും എതിരെ വ്യാജ സ്ത്രീധന കേസ് നൽകുമെന്ന് ഭീഷണിപ്പെടുത്തി. ജീവിച്ചിരുന്നപ്പോൾ തനിക്കു നീതി ലഭിച്ചില്ല. മരണത്തിനു ശേഷവും നീതി ലഭിച്ചില്ലെങ്കിൽ തന്റെ ചിതാഭസ്മം അഴുക്കുചാലിൽ ഒഴുക്കി കളയണം. മാതാപിതാക്കൾ തന്നോടു ക്ഷമിക്കണമെന്നും മോഹിത് വിഡിയോയിൽ ആവശ്യപ്പെടുന്നു.
7 വർഷത്തോളം നീണ്ട പ്രണയത്തിനൊടുവിലാണ് മോഹിത്തും പ്രിയയും വിവാഹിതരാകുന്നത്. പിന്നാലെ പ്രിയയ്ക്കു ബിഹാറിലെ പ്രൈമറി സ്കൂളിൽ ടീച്ചറായി ജോലി ലഭിച്ചതോടെയാണ് ഇരുവരും തമ്മിലുള്ള ബന്ധത്തിൽ വിള്ളലുണ്ടായത്. ഇതോടെ മോഹിത്തിനെ മാനസികമായി പീഡിപ്പിക്കുന്ന പെരുമാറ്റം പ്രിയയുടെയും കുടുംബത്തിന്റെയും ഭാഗത്തു നിന്നുണ്ടായെന്നും മോഹിത്തിന്റെ ബന്ധുക്കൾ ആരോപിക്കുന്നു.
