ചണ്ഡീഗഡ്: പുതുതായി റിലീസ് ചെയ്ത ഹിന്ദി ചിത്രം ‘ജാട്ടി’ൽ ക്രിസ്തു മതത്തെ അപമാനിക്കുന്നെന്ന പരാതിയിൽ നടൻ സണ്ണി ഡിയോളിനും അണിയറ പ്രവർത്തകർക്കുമെതിരെ പൊലീസ് കേസെടുത്തു. സിനിമ സംവിധായകൻ ഗോപിചന്ദ് മലിനേനിയും നിർമാതാക്കളും നടന്മാരായ രൺദീപ് ഹൂഡ, വിനീത് കുമാർ സിങ് എന്നിവരും കേസിലെ പ്രതികളാണ്. ഏപ്രിൽ 10ന് റിലീസ് ചെയ്ത ചിത്രത്തിലെ ഒരു രംഗം ക്രിസ്തുവിനെ അപമാനിക്കുന്നതാണെന്ന് ചൂണ്ടിക്കാട്ടി സ്വകാര്യ വ്യക്തിയാണ് പരാതി നൽകിയത്. ക്രിസ്തു മതവികാരത്തെ ഇതു വ്രണപ്പെടുത്തുന്നു. രാജ്യത്ത് കലാപം ഉണ്ടാകാൻ ലക്ഷ്യമിട്ടാണ് സിനിമയിൽ ഈ രംഗം ഉൾപ്പെടുത്തിയത്. ഇതിനാണു ഈസ്റ്റർ, ദുഃഖവെള്ളി സമയത്ത് ചിത്രം റിലീസ് ചെയ്തതെന്നും പരാതിയിൽ പറയുന്നു. സിനിമ നിരോധിക്കണമെന്നും പരാതിക്കാരൻ ആവശ്യപ്പെടുന്നു. ചിത്രത്തിൽ പള്ളിക്കുള്ളിൽ ചിത്രീകരിച്ച രംഗമാണ് വിവാദമായത്. ഇതിനെതിരെ ചില ക്രൈസ്തവ കൂട്ടായ്മകളും രംഗത്തെത്തിയിരുന്നു.
സണ്ണി ഡിയോൾ കേന്ദ്ര കഥാപാത്രമായ ആക്ഷൻ ചിത്രം ‘ജാട്ട്’ ബോക്സോഫീസിൽ മികച്ച കളക്ഷനുമായി മുന്നേറുകയാണ്. ഇതിനോടകം 70 കോടിയിലേറെ രൂപ സിനിമ നേടിയെന്നാണ് കണക്ക്. രണതുംഗ എന്ന ഗുണ്ടാ നേതാവിന്റെ കഥയാണ് സിനിമ പറയുന്നത്.
