മഹാരാഷ്ട്രയിൽ പതിനെട്ടാം അടവുമായി ശിവസേന ഉദ്ധവ് വിഭാഗം; എഐ സഹായത്തോടെ ബാൽ താക്കറെ കളത്തിൽ

മുംബൈ: മഹാരാഷ്ട്രയിൽ ബിജെപിയും ശിവസേന ഷിൻഡെ വിഭാഗവും ഉയർത്തുന്ന ഭീഷണികളെ മറികടക്കാൻ സാക്ഷാൽ ബാൽ താക്കറയെ കളത്തിലിറക്കി ശിവസേന ഉദ്ധവ് വിഭാഗം. പാർട്ടിയുടെ നാസിക്കിൽ നടന്ന സമ്മേളനത്തിലാണ് നിർമിത ബുദ്ധിയുടെ (എഐ) സഹായത്തോടെ സൃഷ്ടിച്ച ബാൽ താക്കറെയുടെ പ്രസംഗം കേൾപ്പിച്ചത്. പ്രവർത്തകരിൽ ആവേശം പകർന്നിരുന്ന ബാൽതാക്കറെ രീതികൾ പൂർണമായും ഇതുവഴി പുനർജ്ജീവിപ്പിക്കാൻ ഉദ്ധവ് വിഭാഗത്തിനു കഴിഞ്ഞു.
13 മിനിറ്റ് നീണ്ട താക്കറെയുടെ ശബ്ദത്തിലുള്ള പ്രസംഗം ബിജെപിയെയും ശിവസേന ഷിൻഡെ വിഭാഗത്തെയും നിശിതമായി വിമർശിക്കുന്നതാണ്. ബാൽതാക്കറെ ജീവിച്ചിരുന്നെങ്കിൽ പറയുമായിരുന്ന കാര്യങ്ങളാണ് പ്രസംഗത്തിലുള്ളതെന്ന് ശിവസേന ഉദ്ധവ് വിഭാഗം നേതാക്കൾ വ്യക്തമാക്കി. പാർട്ടിയുടെ വരാനിരിക്കുന്ന റാലികളിലും പ്രസംഗം കേൾപ്പിക്കും.
ഏറെ നിർണായകമായ മുംബൈ കോർപറേഷൻ തിരഞ്ഞെടുപ്പിലും പ്രധാന പ്രചാരണ ആയുധമായി ഇതുപയോഗിക്കും. രാഷ്ട്രീയ അതിജീവനം പ്രതിസന്ധിയിലായ സാഹചര്യത്തിലാണ് ബാൽ താക്കറയെ മുൻനിർത്തി തിരിച്ചു വരവിനു ഉദ്ധവ് വിഭാഗം ഒരുങ്ങുന്നത്.
നിയമസഭാ തിരഞ്ഞെടുപ്പിലേറ്റ കനത്ത തിരിച്ചടിയിൽ നിന്നു മുക്തരാകാൻ പാർട്ടിക്കു ഇനിയും കഴിഞ്ഞിട്ടില്ല. കോൺഗ്രസ്, എൻസിപി , ശരത് പവാർ വിഭാഗം എന്നിവയുമായി ചേർന്ന് മത്സരിച്ച തിരഞ്ഞെടുപ്പിൽ വൻ തിരിച്ചടിയാണ് ഉദ്ധവ് വിഭാഗത്തിനുണ്ടായത്. 288 അംഗ നിയമസഭയിൽ 46 സീറ്റുകൾ മാത്രമാണ് സഖ്യത്തിനു ലഭിച്ചത്. ഉദ്ധവ് വിഭാഗം 20 സീറ്റിലൊതുങ്ങി. അതേസമയം ശിവസേന ഷിൻഡെ വിഭാഗം 57 സീറ്റുകൾ നേടി അധികാരത്തിൽ തിരിച്ചെത്തിയിരുന്നു.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
Inline Feedbacks
View all comments
RELATED NEWS

You cannot copy content of this page