ന്യൂഡൽഹി: മുൻ എഡിഎം കെ. നവീൻ ബാബുവിന്റെ മരണത്തിൽ സിബിഐ അന്വേഷണം ആവശ്യപ്പെട്ട് കുടുംബം സമർപ്പിച്ച ഹർജി സുപ്രീംകോടതി തള്ളി. നിലവിലെ അന്വേഷണത്തിൽ വിശ്വാസമില്ലെന്നു ചൂണ്ടിക്കാട്ടി നവീൻ ബാബുവിന്റെ ഭാര്യ മഞ്ജുഷ നൽകിയ ഹർജിയാണ് തള്ളിയത്.
എല്ലാ കേസുകളും സിബിഐ അന്വേഷണത്തിനു വിടാനാകില്ലെന്ന് വ്യക്തമാക്കിയാണ് സുധാൻഷൂ ധൂലിയ, കെ. വിനോദ് ചന്ദ്രൻ എന്നിവരടങ്ങിയ ബെഞ്ചിന്റെ നടപടി. കേസിലെ നിലവിലെ അന്വേഷണം തൃപ്തികരമാണെന്ന് കോടതി വിലയിരുത്തി. ആത്മഹത്യാപ്രേരണ ഉൾപ്പെടെ അന്വേഷിച്ചിട്ടുണ്ടെന്നും സിബിഐയുടെ അന്വേഷണം ആവശ്യമില്ലെന്നും ഉത്തരവിൽ പറയുന്നു. ഒക്ടോബർ 15നാണ് നവീൻ ബാബുവിനെ താമസസ്ഥലത്ത് മരിച്ച നിലയിൽ കണ്ടെത്തിയത്. കേസിൽ അന്വേഷണ സംഘം കോടതിയിൽ കുറ്റപത്രം സമർപ്പിച്ചിരുന്നു. കണ്ണൂർ മുൻ ജില്ലാ പഞ്ചായത്ത് പ്രസിഡന്റും സിപിഎം നേതാവുമായ പി.പി. ദിവ്യയാണ് കേസിലെ ഏക പ്രതി. യാത്രയയപ് ദിവസം ദിവ്യ നടത്തിയ ആരോപണങ്ങൾ നവീൻ ബാബുവിനെ മാനസികമായി തളർത്തിയെന്നും ഇതു ആത്മഹത്യയിലേക്കു നയിച്ചതായും കുറ്റപത്രത്തിൽ പറയുന്നു.
