കോഴിക്കോട്: സ്വകാര്യ ബസ് തൊഴിലാളികൾക്ക് നേരെ തോക്ക് ചൂണ്ടിയ വ്ലോഗർ തൊപ്പി എന്ന മുഹമ്മദ് നിഹാൽ കസ്റ്റഡിയിൽ. തൊപ്പി എന്നറിയപ്പെടുന്ന മുഹമ്മദ് നിഹാലിനെയാണ് വടകര പൊലീസ് കസ്റ്റഡിയിലെടുത്തത്. വടകര ബസ് സ്റ്റാൻ്റിൽ വെച്ച് ലൈസൻസ് ആവശ്യമില്ലാത്ത എയർ പിസ്റ്റൺ ബസ് തൊഴിലാളികൾക്ക് നേരെ ചൂണ്ടുകയായിരുന്നു. വടകര – കൈനാട്ടി ദേശീയപാതയില്‍ വെച്ച് നിഹാൽ സഞ്ചരിച്ച കാറിന് ബസ് സൈഡ് നൽകാത്തതുമായി ബന്ധപ്പെട്ട തർക്കമാണ് തോക്ക് ചൂണ്ടുന്നതിലേക്ക് എത്തിച്ചത്. ഇതിനുശേഷം കാറുമായി രക്ഷപ്പെടാൻ ശ്രമിക്കുന്നതിനിടെ ബസ് തൊഴിലാളികൾ തടഞ്ഞുവെച്ച് ഇവരെ പൊലീസിൽ ഏൽപ്പിക്കുകയായിരുന്നു. പരാതി ലഭിച്ചാൽ കേസെടുക്കുമെന്ന് പൊലീസ് പറഞ്ഞു. നേരത്തെ തൊപ്പിയുടെ വീട്ടിൽ നിന്നും പാലാരിവട്ടം പൊലീസ് എംഡിഎംഎ പിടികൂടിയിരുന്നു. തമ്മനത്തെ അപ്പാര്‍ട്ടമെന്റില്‍ നിന്ന് രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തില്‍ ഡാന്‍സഫ് സംഘം റെയ്ഡ് നടത്തിയാണ് രാസലഹരി പിടികൂടിയത്. മൂന്ന് പെണ്‍ സുഹൃത്തുക്കളെ പ്രതികളാക്കി പൊലീസ് കേസെടുത്തതോടെ നിഹാദ് ഒളിവില്‍ പോയിരുന്നു. കേസില്‍ മുന്‍കൂര്‍ ജാമ്യാപേക്ഷ നല്‍കിയിരുന്നെങ്കിലും പിന്നീട് പ്രതിയല്ലെന്ന പൊലീസ് റിപ്പോര്‍ട്ടിന്‍റെ അടിസ്ഥാനത്തില്‍ നിഹാദിന്‍റെ ജാമ്യാപേക്ഷ തീര്‍പ്പാക്കുകയായിരുന്നു.
