വരുമാനത്തില്‍ കണ്ണും നട്ട് സര്‍ക്കാര്‍: ജില്ലയുടെ ഖനന സാധ്യതകള്‍ സര്‍ക്കാരിനു ബംബറെന്ന് ജനം

കാസര്‍കോട്: കാസര്‍കോട് ജില്ലയില്‍ വന്‍തോതിലുള്ള ബോക്‌സൈറ്റ് നിക്ഷേപം പരിശോധനയില്‍ സ്ഥിരീകരിച്ചതിന് പിന്നാലെ ജില്ലയിലെ 3 നദികളില്‍ വന്‍ മണല്‍ നിക്ഷേപവും കണ്ടെത്തിയതായി റിപ്പോര്‍ട്ട്. ഇത് സംസ്ഥാന സര്‍ക്കാറിന് ബംബറടിച്ച അനുഭവം പകരുമെന്നു നാട്ടില്‍ സംസാരമുയരുന്നു.
ബദിയടുക്ക, എന്‍മകജെ പഞ്ചായത്തുകളിലെ ഉക്കിനടുക്ക ബ്ലോക്കിലും, മുളിയാറിലെ നാര്‍ളം ബ്ലോക്കിലുമാണ് ജില്ലയില്‍ ബോക്‌സൈറ്റ് നിക്ഷേപം കഴിഞ്ഞമാസം കണ്ടെത്തിയത്. ഇതിന് പിന്നാലെയാണ് ജില്ലയിലെ മൂന്ന് പുഴകളില്‍ വന്‍തോതിലുള്ള മണല്‍ നിക്ഷേപമുണ്ടെന്ന് സാന്‍ഡ് ഓഡിറ്റ് റിപ്പോര്‍ട്ടിലുള്ളത്. മൊഗ്രാല്‍ പുഴയില്‍ ചരല്‍ നിക്ഷേപവും(ഗ്രാവല്‍) ഉപ്പള ഷിറിയ-എല്‍ക്കാന, ചന്ദ്രഗിരി പാര്‍ട്ട് 2 നദികളില്‍ മണല്‍ നിക്ഷേപവും ആണ് ഇപ്പോള്‍ കണ്ടെത്തിയിരിക്കുന്നത്.
ഉക്കിനടുക്കയില്‍ 2.8 ചതുരശ്ര കിലോമീറ്റര്‍ ഉള്‍പ്പെടുന്ന സ്ഥലത്താണ് ബോക്‌സൈറ്റ് നിക്ഷേപമുള്ളതെന്ന് നേരത്തെ കണ്ടെത്തിയിരുന്നു. മൈനിങ് ആന്‍ഡ് ജിയോളജി വകുപ്പാണ് പരിശോധന നടത്തിയത്. രാജ്യത്തെ ഏറ്റവും ഗുണനിലവാരമുള്ള ബോക്‌സൈറ്റാണ് കാസര്‍കോട് ജില്ലയിലുള്ളതെന്നാണ് കണ്ടെത്തല്‍. മുള്ളേരിയയിലെ 1.5 ചതുരശ്ര കിലോമീറ്റര്‍ സ്ഥലം ഉള്‍പ്പെടുന്ന നാര്‍ളം ബ്ലോക്കില്‍ നിന്ന് 02113 ദശലക്ഷം ടണ്‍ ഹൈ ഗ്രേഡ് ബോക്‌സൈറ്റും 5.1417 ദശലക്ഷം അലൂമിനിയം ലാറ്ററൈറ്റും ലഭിക്കുമെന്നാണ് കരുതുന്നത്. രണ്ട് ഖനനങ്ങളും സാമ്പത്തികമായി ലാഭകരമാണെന്നു പറയുന്നു. അതുകൊണ്ടുതന്നെ ഇത് സംസ്ഥാന സര്‍ക്കാറിന് വലിയ വരുമാനമാവുമെന്നും കരുതുന്നുണ്ട്. ഇത് പരമാവധി പ്രയോജനപ്പെടുത്താനുള്ള നീക്കത്തിലാണ് സംസ്ഥാന സര്‍ക്കാര്‍.
പ്രളയസാധ്യത ഒഴിവാക്കാന്‍ റവന്യൂ വകുപ്പ് നടത്തിയ സാന്‍ഡ് ഓഡിറ്റിങ്ങിലാണ് ജില്ലയിലെ മൂന്ന് നദികളില്‍ 48.42 ലക്ഷം ക്യൂബിക് മീറ്റര്‍ മണല്‍ നിക്ഷേപം കണ്ടെത്തിയത്.ഇതില്‍ 10.24 ലക്ഷം ക്യൂബിക് മീറ്റര്‍ മണല്‍ ഖനനം ചെയ്യാവുന്നതാണെന്നാണ് കണ്ടെത്തല്‍. ഇതും സര്‍ക്കാര്‍ ഇപ്പോള്‍ പരിഗണിക്കുന്നുണ്ട്. സംസ്ഥാനത്തെ മണല്‍ നിക്ഷേപമുള്ള 17 നദികളില്‍ മൂന്നാം സ്ഥാനമാണ് ഷിറിയ-ഏല്‍ക്കാന നദിക്കുള്ളത്. ഉപ്പള നദി രണ്ടാം സ്ഥാനത്തും. വലിയതോതിലുള്ള ചരല്‍ നിക്ഷേപമുള്ള മൊഗ്രാല്‍ പുഴയില്‍ നിന്നും 28.405.55 ക്യൂബിക് മീറ്റര്‍ ചരലും ഖനനം ചെയ്യാമെന്ന് റിപ്പോര്‍ട്ടിലുണ്ട്.
ഉക്കിനടുക്ക ബ്ലോക്കില്‍ സിമന്റ് ഫാക്ടറികള്‍ക്ക് ഉപയോഗിക്കാന്‍ കഴിയുന്ന സിമന്റ് ഗ്രേഡ് ബോക്‌സൈറ്റും ലഭ്യമാണെന്ന് പറയുന്നു. ജിയോളജിക്കല്‍ സര്‍വേ ഓഫ് ഇന്ത്യയാണ് ഇവിടെ പരിശോധന നടത്തിയത്. അതിനുശേഷമാണ് സംസ്ഥാന ജിയോളജി വകുപ്പും വിശദമായ പരിശോധന നടത്തിയത്. സര്‍ക്കാര്‍ ഖനനത്തിനുള്ള ലേല നടപടികള്‍ക്ക് തുടക്കം കുറിക്കുന്നതിന് മുമ്പായി ഇവിടെ പരിസ്ഥിതി ആഘാതവും മറ്റും ഉണ്ടാവില്ലെന്ന് ഉറപ്പുവരുത്തേണ്ടതുണ്ട്.അതിനായുള്ള നടപടികളിലേക്ക് സംസ്ഥാന സര്‍ക്കാര്‍ കടന്നിട്ടുണ്ട്. അതിനിടെ കേന്ദ്രസര്‍ക്കാറിന്റെ കടല്‍ മണല്‍ ഖനനത്തിനെതിരെ പ്രതിഷേധം ഉയര്‍ന്നുവരുന്ന സാഹചര്യത്തില്‍ ജില്ലയിലെ നദി മണല്‍ ഖനന നീക്കത്തിനെതിരെയും നീക്കമുണ്ടാവുമോ എന്ന ഭയവും അധികൃതര്‍ക്കുണ്ട്. കടല്‍ മണല്‍ ഖനനത്തിനെതിരെ സംസ്ഥാന സര്‍ക്കാര്‍ തന്നെയാണ് എതിര്‍പ്പുമായി രംഗത്തുള്ളതും.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
Inline Feedbacks
View all comments
RELATED NEWS

You cannot copy content of this page