ബെംഗളൂരു: ബെംഗളൂരുവിൽ നിന്നു കേരളത്തിലേക്കു ലഹരി എത്തിക്കുന്ന സംഘത്തിലെ പ്രധാനിയായ യുഗാണ്ടൻ സ്വദേശിനിയെ ബെംഗളൂരുവിൽ നിന്നു മലപ്പുറം പൊലീസ് അറസ്റ്റ് ചെയ്തു. നാകുബുറെ ടിയോപിസ്റ്റ(30) ആണ് അറസ്റ്റിലായത്. ഇന്നലെ വൈകുന്നേരം ബെംഗളൂരു ഇലക്ട്രോണിക് സിറ്റിയിൽ നിന്നും അരീക്കോട് ഇൻസ്പെക്ടർ സിജിത്തിന്റെ നേതൃത്വത്തിലുള്ള പ്രത്യേക സംഘമാണ് ഇവരെ പിടികൂടിയത്. കഴിഞ്ഞ ആഴ്ച 200 ഗ്രാം എംഡിഎംഎയുമായി 2 മലപ്പുറം സ്വദേശികളെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. ബെംഗളൂരുവിൽ നിന്നെത്തിച്ച ലഹരിമരുന്ന് വിൽക്കാനുള്ള ശ്രമത്തിനിടെയാണ് ഇരുവരും പിടിയിലാകുന്നത്. ഇവരിൽ നിന്നു ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തിൽ നടത്തിയ അന്വേഷണമാണ് യുഗാണ്ടൻ സ്വദേശിനിയിലേക്കെത്തിയത്. മലപ്പുറത്തെ വിദ്യാഭ്യാസ സ്ഥാപനങ്ങളും മറ്റും കേന്ദ്രീകരിച്ച് ലഹരി വിൽപന നടത്തുന്ന സംഘത്തിലെ പ്രധാനിയാണ് ഇവർ. ഇവരെ ചോദ്യം ചെയ്തതിന്റെ അടിസ്ഥാനത്തിൽ ലഹരിക്കടത്തു സംഘത്തിൽ ഉൾപ്പെട്ട നൈജീരിയൻ സ്വദേശികളെക്കുറിച്ചും സൂചന ലഭിച്ചിട്ടുണ്ട്. ഇവരെ പിടികൂടാൻ ശ്രമം ആരംഭിച്ചതായും പൊലീസ് അറിയിച്ചു.
