മുംബൈ: ആശ്വാസമായി റിപ്പോ നിരക്കിൽ 0.25% കുറവ് വരുത്തി റിസർവ് ബാങ്ക് ഓഫ് ഇന്ത്യ. 6.25 ശതമാനത്തിൽ നിന്നു 6 ശതമാനമായി കുറയ്ക്കുകയായിരുന്നു. പുതിയ സാമ്പത്തിക വർഷത്തിലെ ആദ്യ മോണിറ്ററി പോളിസി കമ്മിറ്റി യോഗത്തിലാണ് തീരുമാനം. രാജ്യത്ത് പണപ്പെരുപ്പം നിയന്ത്രണ വിധേയമാണെന്ന വിലയിരുത്തലിന്റെ അടിസ്ഥാനത്തിലാണ് നടപടി. ഫെബ്രുവരിയിലും റിപ്പോ നിരക്കിൽ 0.25% കുറവ് വരുത്തിയിരുന്നു.
റിസർവ് ബാങ്ക് വാണിജ്യ ബാങ്കുകൾക്കു നൽകുന്ന ഹ്രസ്വകാല വായ്പയുടെ പലിശയാണ് റിപ്പോ നിരക്ക്. ഇതു കുറഞ്ഞതോടെ ബാങ്കുകൾ വിതരണം ചെയ്യുന്ന വായ്പകളുടെ ഇഎംഐയിൽ കുറവുണ്ടാകും. ഭവന, വാഹന, വിദ്യാഭ്യാസ, കാർഷിക, സ്വർണപണയ മറ്റു വ്യക്തിഗത വായ്പകളുടെ പലിശ നിരക്കിലും ആനുപാതികമായ കുറവുണ്ടാകും. ഭവന വായ്പയെടുത്ത വലിയൊരു വിഭാഗത്തിനു ഉൾപ്പെടെ ആശ്വാസം നൽകുന്നതാണ് നടപടി.
ഒപ്പം നടപ്പു വർഷം (2025-2026) രാജ്യം 6.7% വളർച്ച കൈവരിക്കുമെന്ന മുൻ നിലപാട് റിസർവ് ബാങ്ക് തിരുത്തി. ഇതു 6.5 ശതമാനമാക്കി കുറച്ചു. യു.എസ്. പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് തുടക്കമിട്ട കച്ചവട യുദ്ധം ആഗോള സാമ്പത്തിക രംഗത്ത് അനിശ്ചിതത്വത്തിനു വഴിവച്ച സാഹചര്യത്തിലാണിത്.
