ആദൂരില്‍ എക്‌സൈസ് സംഘം പിന്തുടര്‍ന്ന കാറില്‍ നിന്നു 140.6 ഗ്രാം സ്വര്‍ണ്ണവും 339 ഗ്രാം വെള്ളിയും 1,01700 രൂപയും പിടികൂടി, രണ്ടു പേര്‍ ഓടി രക്ഷപ്പെട്ടു, കാറിനകത്തു പൊട്ടിയ പൂട്ടുകളും ചുറ്റികയും, കാറില്‍ ഉണ്ടായിരുന്നത് വ്യാജ നമ്പര്‍ പ്ലേറ്റ്, ആദൂര്‍ പൊലീസ് അന്വേഷണം തുടങ്ങി, പിന്നില്‍ കവര്‍ച്ചക്കാരെന്നു സംശയം

കാസര്‍കോട്: ആദൂര്‍ എക്‌സൈസ് ചെക്ക് പോസ്റ്റില്‍ കൈകാണിച്ചപ്പോള്‍ നിര്‍ത്താതെ അമിത വേഗതയില്‍ ഓടി പോയ കാര്‍ അപകടത്തില്‍പെട്ടു. പിന്തുടര്‍ന്നെത്തിയ എക്‌സൈസ് അധികൃതര്‍ കാറിനകത്ത് നടത്തിയ പരിശോധനയില്‍ 140.6 ഗ്രാം സ്വര്‍ണ്ണം, 339.2 ഗ്രാം വെള്ളി, 1,01700 രൂപ, 4 മൊബൈല്‍ ഫോണുകള്‍, രണ്ടു ചുറ്റിക, പൊട്ടിയ പൂട്ട് എന്നിവ കണ്ടെടുത്തു.
ബുധനാഴ്ച പുലര്‍ച്ചെ ഒരു മണിയോടെയാണ് സംഭവം. കര്‍ണ്ണാടക ഭാഗത്തു നിന്നും വന്ന സ്വിഫ്റ്റ് കാറിനു എക്‌സൈസ് ചെക്ക് പോസ്റ്റില്‍ വച്ച് കെമു യൂണിറ്റിലെ പ്രിവന്റീവ് ഓഫീസര്‍ എബി അബ്ദുള്ളയും സംഘവും കൈകാണിച്ചു. എന്നാല്‍ നിര്‍ത്താതെ മുന്നോട്ട് നീങ്ങിയ കാറില്‍ സംശയം തോന്നിയ എക്‌സൈസ് സംഘം പിന്തുടര്‍ന്നു. പിടിയിലാകുമെന്ന സംശയത്തില്‍ കാര്‍ അമിത വേഗതയിലോടി. മുള്ളേരിയ-ബദിയഡുക്ക റോഡിലെ ബെള്ളിഗെയില്‍ എത്തിയപ്പോള്‍ നിയന്ത്രണം വിട്ട കാര്‍ കോണ്‍ക്രീറ്റ് ഭിത്തിയില്‍ ഇടിച്ചു. ഇതോടെ കാറില്‍ ഉണ്ടായിരുന്ന രണ്ടു പേര്‍ ഓടിരക്ഷപ്പെട്ടു. കാറിനകത്തു വിശദമായി പരിശോധിച്ചപ്പോഴാണ് സ്വര്‍ണ്ണവും വെള്ളിയും പണവും മറ്റും കണ്ടെത്തിയത്. തുടര്‍ന്ന് തൊണ്ടി മുതലുകള്‍ ആദൂര്‍ പൊലീസിനു കൈമാറി. പൊലീസ് നടത്തിയ അന്വേഷണത്തില്‍ കാറില്‍ ഉണ്ടായിരുന്നത് വ്യാജ നമ്പര്‍ പ്ലേറ്റ് ആണെന്ന സൂചന ലഭിച്ചു. അപകടത്തില്‍പ്പെട്ട കാറില്‍ നിന്നു രക്ഷപ്പെട്ടത് കവര്‍ച്ചാ സംഘമായിരിക്കുമെന്നാണ് സംശയിക്കുന്നത്.
എക്‌സൈസ് കെമു പാര്‍ട്ടിയില്‍ രാജേഷ്, മുഹമ്മദ് കബീര്‍ ബിഎസ് എന്നിവരും ഉണ്ടായിരുന്നു. എക്‌സൈസ് കമ്മീഷണര്‍ ജനാര്‍ദ്ദനന്റെ നിര്‍ദ്ദേശ പ്രകാരം പ്രിവന്റീവ് ഓഫീസര്‍ അജീഷിന്റെ സഹായത്തോടെ തുടര്‍ നടപടികള്‍ സ്വീകരിച്ചതായി എക്‌സൈസ് അറിയിച്ചു.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
Inline Feedbacks
View all comments
RELATED NEWS

You cannot copy content of this page