കോഴിക്കോട്: പെൺകുട്ടികൾ മുഴുവൻ റോഡിലൂടെ ഫോൺ വിളിച്ച് നടക്കുകയാണെന്നും പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് പോലും ഇത്രയും ഫോൺ കോൾ ഉണ്ടാവില്ലെന്നും നടൻ സലിംകുമാർ. കോഴിക്കോട് പുതിയ ഡിസിസി ഓഫീസിന്റെ ഉദ്ഘാടനവുമായി ബന്ധപ്പെട്ട് സംഘടിപ്പിച്ച ത്രിവർണോത്സവം പരിപാടിയിലാണ് വിവാദ പ്രസ്താവന നടത്തിയത്. പറവൂർ മുതൽ കോഴിക്കോട് വരെ സഞ്ചരിച്ചപ്പോൾ കണ്ടത് പെൺകുട്ടികളെല്ലാം റോഡിലൂടെ ഫോൺ വിളിച്ചു നടക്കുന്നതാണ് കണ്ടത്. എല്ലാം പഠിക്കുന്ന കുട്ടികളാണ്. ഇവർ ഒന്നും ശ്രദ്ധിക്കുന്നില്ല. എന്താണിവര്‍ക്കിത്ര പറയാനുള്ളത്, ആരോടാണീ സംസാരിക്കുന്നത്, കേരളത്തോട് അവർക്ക് പരമപുച്ഛമാണെന്നും അവരെ സംസ്കാരം പഠിപ്പിക്കണമെന്നും സലിംകുമാർ പറഞ്ഞു. മറ്റുള്ളവരുമായി ആര്‍ക്കും ബന്ധമില്ലാത്ത കാലമാണിത്, പണ്ടൊക്കെ ചായക്കടയിലും വായനശാലയിലും കല്യാണവീട്ടിലും മരണം നടക്കുന്ന വീട്ടിലുമെല്ലാം കൂട്ടായ്മകളുണ്ടായിരുന്നു, മനുഷ്യര്‍ പരസ്പരം കണ്ടു സംസാരിച്ചിരുന്നു, ഇന്ന് ആര്‍ക്കും ഒന്നിനും നേരമില്ലെന്നും സലിംകുമാർ പറഞ്ഞു. ഇന്ന് സാംസ്കാരികമായ കൂട്ടായ്മകള്‍ക്ക് ജനങ്ങള്‍ക്ക് സമയമില്ലെന്നും ഞാനും എന്റെ ഫോണുമാണ് ജീവിതം എന്നു കരുതുന്നവരാണ് ഭൂരിഭാഗമെന്നും സലിംകുമാര്‍ പറയുന്നു. ആശ വർക്കർമാരുടെ സമരത്തിൽ സർക്കാരിനെയും സലിംകുമാർ വിമർശിച്ചു. പഴനിയിലും ശബരിമലയിലുമൊക്കെ ചെയ്യേണ്ട പൂജകൾ ഇപ്പോൾ സെക്രട്ടേറിയറ്റിന് മുന്നിലാണ് സ്ത്രീകൾ ചെയ്യുന്നത്. മുട്ടിലിഴയുന്നതും തലമുണ്ഡനം ചെയ്യുന്നതുമൊക്കെയാണ് ഇപ്പോൾ കാണുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
