പാലക്കാട്: കാട്ടാനയുടെ ചവിട്ടേറ്റ് യുവാവ് മരിച്ച സംഭവത്തിൽ പ്രതിഷേധിച്ച് മുണ്ടൂർ പഞ്ചായത്തിൽ ഇന്ന് ഹർത്താൽ. ഉച്ചവരെയാണ് സിപിഎം ഹർത്താലിനു ആഹ്വാനം ചെയ്തത്. മുണ്ടൂർ കയറംകോട് കണ്ണാടംചോല അത്താണിപ്പറമ്പ് കുളത്തിങ്കൽ ജോസഫിന്റെ മകൻ അലനാണ് (24) മരിച്ചത്. ഗുരുതരമായി പരിക്കേറ്റ മാതാവ് വിജി (51) തൃശ്ശൂർ മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലാണ്. ഞായറാഴ്ച വൈകിട്ട് 7.30നാണ് സംഭവം. മകളുടെ വീട്ടിൽ നിന്നു മടങ്ങിയെത്തിയ വിജിയെ വീട്ടിലേക്കു കൂട്ടി കൊണ്ടു വരാൻ പോയതായിരുന്നു അലൻ. വീട്ടിലേക്കു നടക്കുന്നതിനിടെ ഇരുവരെയും കാട്ടാന ആക്രമിക്കുകയായിരുന്നു. എറണാകുളത്തെ ഐസ്ക്രീം കമ്പനിയിലെ ജീവനക്കാരനായ അലൻ അവധിക്ക് നാട്ടിലെത്തിയതായിരുന്നു.കഴിഞ്ഞ ദിവസങ്ങളിലായി 3 ആനകൾ ഈ സ്ഥലത്തു ചുറ്റി കറങ്ങുന്നതായിപരാതിയുണ്ടായിരുന്നു. പുറത്തിറങ്ങാൻ കഴിയാത്ത അവസ്ഥയിലാണ് പ്രദേശവാസികൾ.
