കണ്ണൂർ: തളിപ്പറമ്പിൽ 12 വയസുള്ള പെൺകുട്ടിയെ പീഡിപ്പിച്ചതിന് റിമാൻഡിൽ കഴിയുന്ന യുവതിക്കെതിരെ വീണ്ടും പോക്സോ കേസ്. തളിപ്പറമ്പിൽ കഴിഞ്ഞ മാസം അറസ്റ്റിലായ സ്നേഹ മെർലിനെതിരായാണ് വീണ്ടും കേസ്. അതിജീവിതയായ 12കാരിയുടെ സഹോദരനെയും സ്നേഹ ലൈംഗിക പീഡനത്തിന് ഇരയാക്കിയെന്നാണ് പുതിയ കേസ്. നിർബന്ധിച്ച് ലൈംഗികമായി ഉപയോഗിച്ചെന്ന് പെൺകുട്ടിയുടെ സഹോദരനായ 15കാരൻ മൊഴി നൽകി. കുട്ടി തന്നെയാണ് വീട്ടുകാരോട് തുറന്നു പറഞ്ഞത്. പെൺകുട്ടിയെ പീഡിപ്പിച്ച കേസിൽ കഴിഞ്ഞ മാസമാണ് 23കാരിയായ സ്നേഹയെ പൊലീസ് അറസ്റ്റ് ചെയ്തത്. സ്കൂളിൽ വച്ച് 12 വയസ്സുകാരിയുടെ ബാഗ് അധ്യാപിക പരിശോധിച്ചതോടെയാണ് വിവരങ്ങൾ പുറംലോകം അറിയുന്നത്. ബാഗിൽനിന്നു ലഭിച്ച മൊബൈൽഫോണിൽ സംശയാസ്പദമായ ദൃശ്യങ്ങൾ കണ്ടതിനെ തുടർന്ന് അധ്യാപിക വിവരം ചൈൽഡ് ലൈനിൽ അറിയിക്കുകയായിരുന്നു. തുടർന്നു നടത്തിയ കൗൺസലിങ്ങിലാണ് കുട്ടി പീഡന വിവരം തുറന്നുപറഞ്ഞത്. സ്നേഹയുടെ പേരിൽ തളിപ്പറമ്പ് പൊലീസ് സ്റ്റേഷനിൽ മുൻപും പോക്സോ കേസുണ്ട്. സിപിഐ കണ്ണൂർ ജില്ലാ കൗൺസിൽ അംഗം കെ.മുരളീധരനെ ആക്രമിച്ച കേസിലും സ്നേഹ പ്രതിയാണ്.
