വഖഫ് ബില്‍ രാജ്യസഭയില്‍ അവതരിപ്പിച്ചു; ബില്ലിന്മേല്‍ വിശദമായ ചര്‍ച്ചകള്‍ പുരോഗമിക്കുന്നു

ന്യൂഡല്‍ഹി: ലോക്സഭയില്‍ പാസാക്കിയ വഖഫ് ഭേദഗതി ബില്‍ രാജ്യസഭയില്‍ അവതരിപ്പിച്ചു.
ഉച്ചയ്ക്ക് ഒരുമണിയോടെ കേന്ദ്ര ന്യൂനപക്ഷകാര്യമന്ത്രി കിരണ്‍ റിജിജുവാണ് ബില്ല് രാജ്യസഭയില്‍ അവതരിപ്പിച്ചത്. ബില്ലില്‍ നീണ്ട ചര്‍ച്ച നടന്നുവെന്നും സംയുക്ത പാര്‍ലമെന്ററി കമ്മിറ്റി രൂപീകരിച്ച് എല്ലാവരെയും കേട്ടുവെന്നും അദ്ദേഹം ബില്ല് അവതരിപ്പിച്ചുകൊണ്ട് പറഞ്ഞു. കോണ്‍ഗ്രസും മറ്റ് പാര്‍ട്ടികളും ബില്ലിനെ പിന്തുണയ്ക്കണമെന്നാണ് തനിക്ക് അഭ്യര്‍ഥിക്കാനുള്ളതെന്ന് കിരണ്‍ റിജിജു പറഞ്ഞു. മുസ്ലിങ്ങളുടെ മതപരമായ വിശ്വാസങ്ങളില്‍ കടന്നുകയറുന്നതല്ല ബില്‍. വഖഫ് വസ്തുക്കള്‍ ശരിയായ രീതിയില്‍ വികസിപ്പിച്ചാല്‍ കോടിക്കണക്കിന് പാവപ്പെട്ട മുസ്ലിങ്ങളെ ജീവിതം അടുത്ത മൂന്നോ നാലോ വര്‍ഷത്തിനുള്ള മെച്ചപ്പടുമെന്നും കേന്ദ്രമന്ത്രി പറഞ്ഞു. കേരളത്തിലെ മുനമ്പത്ത് 600-ഓളം ക്രിസ്ത്യന്‍ കുടുംബങ്ങളുടെ ഭൂമിയില്‍ വഖഫ് അവകാശവാദം ഉന്നയിച്ചിരിക്കുകയാണെന്നായിരുന്നു കിരണ്‍ റിജിജു പറഞ്ഞത്. കേരളത്തില്‍നിന്നുള്ള എംപിമാര്‍ കേരളത്തിലെ ക്രിസ്ത്യന്‍ സമുദായത്തിന്റെ അഭ്യര്‍ഥന കേള്‍ക്കുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. കര്‍ണാടകയില്‍നിന്നുള്ള എംപി സയ്യിദ് നസീര്‍ ഹുസൈനാണ് കോണ്‍ഗ്രസിനുവേണ്ടി ബില്ലിനെ എതിര്‍ത്ത് ആദ്യം സംസാരിച്ചത്. ഒരു സമുദായത്തെ രണ്ടാംതരം പൗരന്മാരാക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചുവെന്ന് സയ്യിദ് നസീര്‍ ഹുസൈന്‍ ആരോപിച്ചു. 2013ല്‍ സമവായത്തിലൂടെയാണ് യുപിഎ സര്‍ക്കാര്‍ വഖഫ് നിയമത്തില്‍ ഭേദഗതികള്‍ കൊണ്ടുവന്നതെന്നും അദ്ദേഹം പറഞ്ഞു. എന്നാല്‍ കോടതിയില്‍ പോകാനുള്ള വ്യവസ്ഥ 2013ലെ ബില്ലില്‍ ഇല്ലായിരുന്നുവെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ പറഞ്ഞു. സിവില്‍ കേസുകളില്‍ കോടതികളില്‍ തീര്‍പ്പ് കല്‍പ്പിക്കാമെന്നത് ഉള്‍പ്പെടെയുള്ള വിശാല വ്യവസ്ഥകളാണ് ബില്ലില്‍ ഉള്ളതെന്നും അദ്ദേഹം പറഞ്ഞു. ബിജെപിയില്‍നിന്ന് രാധാമോഹന്‍ദാസ് അഗര്‍വാള്‍ ആയിരുന്നു പിന്നാലെ സംസാരിച്ചത്. 37 എംപിമാരാണ് രാജ്യസഭയില്‍ ബില്ലിന്മേലുള്ള ചര്‍ച്ചയില്‍ പങ്കെടുക്കുന്നത്.
ബുധനാഴ്ച 14 മണിക്കൂറിലേറെ നീണ്ട നടപടികള്‍ക്ക് ശേഷമാണ് ബില്‍ ലോക്സഭ കടന്നത്.
288 പേര്‍ ബില്ലിനെ അനുകൂലിച്ച് വോട്ട് ചെയ്തപ്പോള്‍ 232 പേര്‍ ബില്ലിനെ എതിര്‍ത്ത് വോട്ട് ചെയ്തു.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
Inline Feedbacks
View all comments
RELATED NEWS

You cannot copy content of this page