ബംഗളൂരു: കർണാടകയിൽ ഒൻപത് ജില്ലകളിലെ സർക്കാർ ഓഫീസുകളുടെ പ്രവർത്തന സമയത്തിൽ മാറ്റം വരുത്തി. ഏപ്രിൽ മെയ് മാസങ്ങളിലെ ഉഷ്ണ തരംഗം കണക്കിലെടുത്താണ് ഈ മാറ്റം. കലക്കി ഡിവിഷനിലെ 7 ജില്ലകളിലും വിജയപുര, ഭഗൽക്കോട്ട്, ബലഗാവി ഡിവിഷനുകളിലും സർക്കാർ ഓഫീസുകളുടെ പ്രവർത്തന സമയം രാവിലെ എട്ടു മുതൽ ഉച്ചയ്ക്ക് ഒന്നര വരെയാക്കി.കർണാടക സ്റ്റേറ്റ് ഗവൺമെന്റ് എംപ്ലോയീസ് അസോസിയേഷൻ ആവശ്യപ്പെട്ട പ്രകാരമാണ് തൊഴിൽ സമയം മാറ്റിയത്. സംസ്ഥാനത്ത് ഉഷ്ണതരംഗം ഏറ്റവും രൂക്ഷമായി ബാധിക്കാൻ ഇടയുള്ള ജില്ലകളിലാണ് ജോലി സമയത്തിൽ മാറ്റം വരുത്തിയത്. ഏപ്രിൽ മുതൽ ജൂൺ വരെയുള്ള മാസങ്ങളിൽ ഇന്ത്യയിൽ സാധാരണയിലും രൂക്ഷമായ വേനൽ ചൂട് അനുഭവപ്പെടുമെന്നാണ് കേന്ദ്ര കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചിരിക്കുന്നത്. ഇതിൽ തന്നെ പകൽ പത്തുമണിക്ക് ശേഷം വൈകിട്ട് മൂന്നുമണിവരെയാണ് അതിരൂക്ഷമായ ഉഷ്ണതാപം അനുഭവപ്പെടുന്നത്. രാജസ്ഥാൻ, ഗുജറാത്ത്, ഹരിയാന, പഞ്ചാബ്, മധ്യപ്രദേശ്, മഹാരാഷ്ട്ര, ഉത്തർപ്രദേശ്, ബീഹാർ, ജാർഖണ്ഡ്, വെസ്റ്റ് ബംഗാൾ, ഒഡീഷ, ഛത്തീസ്ഗഡ്, തെലങ്കാന, ആന്ധ്ര പ്രദേശ്, തമിഴ്നാട് എന്നിവയ്ക്ക് ഒപ്പം കർണാടക സംസ്ഥാനത്തിന്റെ ചില ഭാഗങ്ങളിലും അതിരൂക്ഷമായ ഉഷ്ണതാപം അനുഭവപ്പെടുമെന്നാണ് കേന്ദ്ര കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചിരിക്കുന്നത്.
