തിരുവനന്തപുരം: ഐബി ഉദ്യോഗസ്ഥയുടെ മരണത്തില്‍ സുഹൃത്തായ മലപ്പുറം സ്വദേശി സുകാന്തിനെതിരെ ഗുരുതര ആരോപണവുമായി കുടുംബം. യുവതി ലൈംഗിക അതിക്രമം നേരിട്ടെന്ന് കുടുംബം ആരോപിക്കുന്നു. അതിക്രമം നേരിട്ടതിന്റെയടക്കം തെളിവുകൾ കുടുംബം പൊലീസിന് കൈമാറി. സുകാന്ത് മൂന്നര ലക്ഷം രൂപ തട്ടിയെടുത്തെന്നും കുടുംബം ആരോപിക്കുന്നു. സുകാന്തിനെതിരെ ഇതുവരെ കേസെടുത്തിട്ടില്ലെന്നും ഐബി ഉദ്യോഗസ്ഥയുടെ അച്ഛൻ മാധ്യമങ്ങളോട് പറഞ്ഞു. നിലവിലെ അന്വേഷണത്തില്‍ തൃപ്തിയുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. എന്നാൽഐബി ഉദ്യോഗസ്ഥനായ സുകാന്ത് ഇപ്പോഴും ഒളിവിൽ തുടരുകയാണ്. പൊലീസ് ലുക്ക് ഔട്ട് നോട്ടീസ് പുറത്തുവിട്ടിട്ടുണ്ട്. യുവതി ആത്മഹത്യ ചെയ്തതിന് പിന്നാലെ യുവാവ് മൊബൈൽ സ്വിച്ച് ഓഫ് ചെയ്ത നിലയിലാണ്. യുവതിയെ സാമ്പത്തികമായും ലൈംഗികമായും ചൂഷണം ചെയ്ത ശേഷം പ്രണയത്തിൽ നിന്നും പിന്മാറിയതാണ് ആത്മഹത്യക്ക് കാരണമെന്നാണ് വീട്ടുകാരുടെ ആരോപണം. യുവതിയുടെ അക്കൗണ്ടിൽ നിന്നും സുഹൃത്തും സഹപ്രവർത്തകനുമായ യുവാവിന്റെ അക്കൗണ്ടിലേക്ക് പണം മാറ്റിയിട്ടുണ്ടെന്ന് പൊലീസും സ്ഥിരീകരിക്കുന്നു. ആരോപണം നേരിടുന്ന യുവാവിനെ ചോദ്യം ചെയ്താൽ മാത്രമേ ആത്മഹത്യ ചെയ്യാനിടയായ സാഹചര്യത്തിൽ വ്യക്തത വരുത്താൻ കഴിയുകയുള്ളൂവെന്ന് പേട്ട പൊലീസ് പറയുന്നു. യുവതി ട്രെയിന് മുന്നിൽ ചാടി മരിക്കുന്നതിന് മുമ്പും സുഹൃത്തായ യുവാവിനെ നിരവധി പ്രാവശ്യം ഫോണ്‍ വിളിച്ചിട്ടുണ്ടെന്ന് കണ്ടെത്തിയിട്ടുണ്ട്. തിരുവനന്തപുരം വിമാനത്താവളത്തിലെ ഇമിഗ്രേഷൻ ഉദ്യോഗസ്ഥയായിരുന്ന 23 വയസ്സുകാരി മാർച്ച് 23നാണ് തിരുവനന്തപുരത്ത് ട്രെയിനിന് മുന്നിൽ ചാടി ജീവനൊടുക്കിയത്. കൊച്ചി വിമാനത്താവളത്തിൽ ഐബി ഉദ്യോഗസ്ഥനാണ് മലപ്പുറം സ്വദേശിയായ സുകാന്ത്. ഐബി പരിശീലന കാലത്താണ് ഇരുവരും അടുപ്പത്തിലായത്. പിന്നീട് പലവട്ടമായി ഇയാൾ ഐബി ഉദ്യോഗസ്ഥയിൽനിന്ന് പണം വാങ്ങിയെന്നും ശമ്പളമുൾപ്പെടെ പൂർണമായും സുകാന്തിന്റെ അക്കൗണ്ടിലേക്ക് കൈമാറ്റം ചെയ്തെന്നുമാണ് വിവരം
