പ്രി- സ്കൂൾ വിദ്യാർത്ഥിനിയുടെ പിതാവിനെ ബ്ലാക്ക് മെയിൽ ചെയ്ത് കൊള്ളയടിക്കാൻ ശ്രമം; 25 കാരിയായ സ്കൂൾ പ്രിൻസിപ്പലും സഹായികളും റിമാന്റിൽ

ബംഗളൂരു: പ്രി-സ്കൂൾ വിദ്യാർത്ഥിനിയുടെ പിതാവിനെ അപകീർത്തികരമായ ഫോട്ടോ കാണിച്ചു ഭീഷണിപ്പെടുത്തി കൊള്ളയടിക്കാൻ ശ്രമിച്ച പ്രി- സ്കൂൾ പ്രിൻസിപ്പലിനെയും രണ്ടു സഹായികളെയും ബംഗളൂരു പോലീസ് അറസ്റ്റ് ചെയ്തു. കോടതി ഇവരെ രണ്ടാഴ്ചത്തേക്ക് റിമാൻഡ് ചെയ്തു. ബംഗളൂരുവിലെ ഒരു പ്രീ- സ്കൂൾ പ്രിൻസിപ്പൽ ശ്രീദേവി റുഡാഗി (25) ,തട്ടിപ്പ് സംഘാംഗങ്ങളായ ഗണേഷ് (38), സാഗർ (28 )എന്നിവരെയാണ് റിമാൻഡ് ചെയ്തത്. പ്രി-സ്കൂൾ വിദ്യാർത്ഥിനിയുടെ പിതാവും താനുമായുള്ള ദുരുദ്ദേശപരമായ വീഡിയോകളും ചിത്രങ്ങളും കാട്ടി നാലു ലക്ഷം രൂപ തട്ടിയെടുത്ത ടീച്ചർ പിന്നീട് കുട്ടിയുടെ പിതാവുമൊത്തുള്ള മോശമായ വീഡിയോകളും ചിത്രങ്ങളും കാട്ടി 20 ലക്ഷം രൂപ ആവശ്യപ്പെടുകയായിരുന്നു. പരാതിയെ തുടർന്ന് സെൻട്രൽ ക്രൈംബ്രാഞ്ച് നടത്തിയ അന്വേഷണത്തിൽ സംഭവം ബ്ലാക്ക് മെയിലിംഗ് ആണെന്ന് ബോധ്യമായതിനെത്തുടർന്നാണ് അറസ്റ്റ്. പടിഞ്ഞാറൻ ബംഗളൂരുവിൽ വ്യാപാരിയായ കുട്ടിയുടെ പിതാവ് ഭാര്യയും മൂന്ന് പെൺമക്കളുമൊത്താണ് താമസം. ഇതിൽ ഇളയ കുട്ടിയായ അഞ്ചുവയസ്സുകാരിയെ 2023 – ൽ ഇവരുടെ പ്രീ- സ്കൂളിൽ ചേർത്തിരുന്നു. കുട്ടിയുടെ അഡ്മിഷൻ സമയത്താണ് പിതാവ് പ്രിൻസിപ്പലിനെ ആദ്യമായി കാണുന്നത്. അതിനുശേഷം പ്രത്യേക ഫോണിൽ പ്രത്യേക സിം കാർഡ് ഉപയോഗിച്ച് കുട്ടിയുടെ പിതാവുമായി പ്രിൻസിപ്പൽ നിരന്തരം ബന്ധപ്പെടുകയും മെസ്സേജുകളും വീഡിയോകളും അയക്കുകയും പതിവായിരുന്നു. ഇതിനെ തുടർന്ന് വ്യക്തിപരമായ അവരുടെ കൂടി കാഴ്ചകളും ഉണ്ടായിരുന്നു. അതിനിടയിൽ നാലു ലക്ഷം രൂപ കുട്ടിയുടെ പിതാവിൽ നിന്ന് പ്രിൻസിപ്പൽ തട്ടിയെടുത്തു. ജനുവരിയിൽ 15 ലക്ഷം രൂപ കൂടി ടീച്ചർ ആവശ്യപ്പെട്ടു. ഈ ആവശ്യം നിരസിച്ചതിനെ തുടർന്ന് 50000 രൂപ കടം ആവശ്യപ്പെട്ടു പ്രിൻസിപ്പൽ അയാളുടെ വീട്ടിൽ ചെന്നു. പ്രിൻസിപ്പലിന്റെ തുടർച്ചയായ ബന്ധപ്പെടലിനെ തുടർന്ന് വ്യാപാരം പൊളിഞ്ഞു. തുടർന്ന് ഗുജറാത്തിലേക്ക് കുടുംബസമേതം നാടുവിടാൻ അദ്ദേഹം തീരുമാനിക്കുകയും അതിനുവേണ്ടി കുട്ടിയുടെ ടി.സി. ആവശ്യപ്പെടുകയും ചെയ്തു. സ്കൂളിൽ എത്തിക്കോളാനും ടി.സി. നൽകാമെന്നും പ്രിൻസിപ്പൽ ഉറപ്പു നൽകി. ഇതനുസരിച്ച് പ്രീ സ്കൂൾ ഓഫീസിലെത്തിയ കുട്ടിയുടെ പിതാവിനെ പ്രിൻസിപ്പലിന്റെ തട്ടിപ്പ് സംഘാംഗങ്ങളായ കലെയും സാഗറും ചേർന്ന് വളഞ്ഞു വച്ചു. അതിനിടയിൽ കുട്ടിയുടെ പിതാവുമായുള്ള സ്വകാര്യ ഫോട്ടോകളും വീഡിയോകളും പ്രിൻസിപ്പൽ പ്രദർശിപ്പിച്ചു. ഫോട്ടോകളും വീഡിയോകളും ഭാര്യയ്ക്ക് അയച്ചു കൊടുക്കാതിരിക്കണമെങ്കിൽ 20 ലക്ഷം രൂപ ഉടൻ നൽകണമെന്ന് ആവശ്യപ്പെടുകയും ചെയ്തു .തുടർന്ന് നടന്ന ചർച്ചയിൽ തുക15 ലക്ഷമായി പ്രിൻസിപ്പൽ കുറച്ചു.പക്ഷേ 9 ലക്ഷം രൂപ ഉടൻ നൽകണമെന്നും ബാക്കി തുകക്കു സാവകാശം നൽകാമെന്നും വാക്ക് കൊടുത്തു. അവിടെനിന്ന് രക്ഷപ്പെട്ടെങ്കിലും ഭീഷണി തുടരുകയായിരുന്നുവത്രെ. മാർച്ച് 17ന് റൊഡാഗി കുട്ടിയുടെ പിതാവിനെ ഫോൺ ചെയ്തു പണം ആവശ്യപ്പെട്ടു. അഞ്ചുലക്ഷം ഒരു റിട്ടയേർഡ് പോലീസ് ഓഫീസർക്കു കൊടുക്കണം. ഓരോ ലക്ഷം രൂപ സംഘാംഗങ്ങളായ സാഗറിനും കലെക്കും ഉടൻ നൽകണം .8 ലക്ഷം രൂപ തനിക്കും കിട്ടണമെന്ന് പ്രിൻസിപ്പൽ രക്ഷിതാവിനെ ഭീഷണിപ്പെടുത്തുകയായിരുന്നുവത്രെ. ഇതോടെ വഴിമുട്ടിയ കുട്ടിയുടെ പിതാവ് പോലീസുമായി ബന്ധപ്പെട്ടു. പോലീസ് നടത്തിയ സമഗ്ര അന്വേഷണത്തിൽ സംഭവം തട്ടിപ്പാണെന്ന് കണ്ടെത്തി 25 കാരിയായ പ്രി-സ്കൂൾ പ്രിൻസിപ്പലിനെയും സഹായികളെയും അറസ്റ്റ് ചെയ്യുകയായിരുന്നു.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
Inline Feedbacks
View all comments
RELATED NEWS

You cannot copy content of this page