മുംബൈ: ബാങ്കോക്കിൽ നിന്ന് മൂന്ന് കോടി രൂപ വിലമതിക്കുന്ന ലഹരി കടത്തിയതിന് കാസർകോട് സ്വദേശി മുഹമ്മദ് ഷരീഫി(24)നെ വിമാനത്താവളത്തിൽ കസ്റ്റംസ് അറസ്റ്റ് ചെയ്തു. ട്രോളി ബാഗിലാണ് ലഹരി മരുന്ന് ഒളിപ്പിച്ചിരുന്നത്. ലഹരി മരുന്ന് ബംഗളൂരുവിൽ എത്തിക്കുകയാണ് ലക്ഷ്യമെന്ന് ഉദ്യോഗസ്ഥർ പറഞ്ഞു. ലഗേജിൽ മൂന്ന് കിലോഗ്രാം ഹൈഡ്രോപോണിക് കഞ്ചാവ് കൈവശം വച്ചതിനാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. ചോദ്യം ചെയ്യലിൽ പ്രതി കാസർകോട് സ്വദേശിയാണെന്നും ബംഗളൂരുവിലെ ഒരു ഡീലർക്ക് ഡെലിവറി ചെയ്യാൻ പോകുകയായിരുന്നുവെന്നും പ്രതി മൊഴി നൽകി. ബാങ്കോക്കിൽ അക്കൗണ്ടന്റായി ജോലി ചെയ്തു വരികയായിരുന്നു മുഹമ്മദ് ഷെരീഫ്. റിയൽ എസ്റ്റേറ്റ് ബ്രോക്കറായി പാർട്ട് ടൈം ജോലിയും ചെയ്തിരുന്നു. ആദ്യമായാണ് യുവാവ് ലഹരി കടത്ത് നടത്തുന്നതെന്നും അധികൃതർ അറിയിച്ചു. ശനിയാഴ്ച രാത്രി 11 മണിയോടെയാണ് തായ് ലയൺ എയർലൈൻസിൽ ബാങ്കോക്കിൽ നിന്ന് ഛത്രപതി ശിവാജി മഹാരാജ് അന്താരാഷ്ട്ര വിമാനത്താവളത്തിൽ ശരീഫ് എത്തിയത്. രഹസ്യവിവരത്തെ തുടർന്ന് വിമാനത്താവളത്തിൽ യാത്രക്കാരെ പരിശോധിക്കുന്നതിനിടെയാണ് എയർ ഇന്റലിജൻസ് ഷരീഫിനെ പിടികൂടിയത്. ആദ്യം ഒന്നും ഇയാളുടെ കൈവശം കണ്ടെത്താൻ കഴിഞ്ഞില്ല. പക്ഷേ അയാളുടെ ബാഗേജിൽ പ്ലാസ്റ്റിക് ബാഗുകൾ ഉണ്ടായിരുന്നുവെന്ന് ഒരു ഉദ്യോഗസ്ഥൻ പറഞ്ഞു. ചോദ്യം ചെയ്യലിൽ പ്രതി ഹൈഡ്രോപോണിക് കഞ്ചാവാണെന്ന് സമ്മതിക്കുകയായിരുന്നു.
