ഗാസിയാബാദ്: 17 വയസുകാരിയെ ശ്മശാനത്തിലേക്ക് തട്ടിക്കൊണ്ടുപോയി ക്രൂരമായി പീഡിപ്പിച്ചു. പ്രായപൂര്‍ത്തിയാകാത്ത രണ്ട് ആണ്‍ സുഹൃത്തുക്കളെ പോലീസ് തിരയുന്നു. തിങ്കളാഴ്ച രാവിലെ ഉത്തര്‍ പ്രദേശിലെ ഗാസിയാബാദിലാണ് സംഭവം. തിങ്കളാഴ്ച പ്രതികളിലൊരാള്‍ പെണ്‍കുട്ടിയെ അവള്‍ താമസിക്കുന്നതിന് സമീപത്തുള്ള വാട്ടര്‍ ടാങ്കിനടുത്തേക്ക് വിളിച്ചു വരുത്തിയിരുന്നു. പിന്നീട് നിര്‍ബന്ധിച്ച് ബൈക്കില്‍ കയറ്റി അടുത്തുള്ള ശ്മശാനത്തിലേക്ക് കൊണ്ടുപോയി. പെണ്‍കുട്ടി ബഹളം വെച്ചെങ്കിലും എതിര്‍പ്പ് വകവെക്കാതെയാണ് പ്രതികള്‍ കുട്ടിയെ ശ്മശാനത്തിലേക്ക് കൊണ്ടുപോയത്. ശ്മശാനത്തില്‍ വെച്ച് ഒരാള്‍ കാവല്‍ നില്‍ക്കെ മറ്റെയാള്‍ പെണ്‍കുട്ടിയെ ബലാത്സംഗം ചെയ്യുകയായിരുന്നു. പെണ്‍കുട്ടി നിലവിളിച്ചപ്പോള്‍ വായയില്‍ തുണി തിരുകുകയും അടിക്കുകയും ചെയ്തു. സംഭവം ആരോടെങ്കിലും പറഞ്ഞാല്‍ കൊലപ്പെടുത്തുമെന്ന് പ്രതികള്‍ ഭീഷണിപ്പെടുത്തി. എന്നാല്‍ വീട്ടിലെത്തിയ പെണ്‍കുട്ടി സംഭവം മാതാപിതാക്കളോട് തുറന്ന് പറഞ്ഞു. തുടര്‍ന്ന് ബുധനാഴ്ച പെണ്‍കുട്ടിയുടെ മാതാപിതാക്കള്‍ പൊലീസിനെ സമീപിക്കുകയായിരുന്നു. കേസില്‍ എഫ്ഐആര്‍ രജിസ്റ്റർ ചെയ്തിട്ടുണ്ട്. പെണ്‍കുട്ടിയെ വൈദ്യപരിശോധന നടത്തിയതായും മജിസ്ട്രേറ്റിന്‍റെ മുന്നില്‍ ഹാജരാക്കി മൊഴി രേഖപ്പെടുത്തിയതായും പൊലീസ് പറഞ്ഞു. പ്രതികള്‍ക്കെതിരെ കേസെടുത്തിട്ടുണ്ടെന്നും ഇരുവര്‍ക്കും വേണ്ടിയുള്ള തിരച്ചില്‍ നടക്കുകയാണെന്നും പൊലീസ് പറഞ്ഞു.
