യുവ ഐബി ഉദ്യോഗസ്ഥയുടെ മരണം; ദുരൂഹതയുണ്ടെന്ന് പിതാവ്, പൊലീസില്‍ പരാതി നല്‍കി

തിരുവനന്തപുരം: തിരുവനന്തപുരം അന്താരാഷ്ട്ര വിമാനത്താവളത്തിലെ യുവ വനിതാ ഇന്റലിജന്‍സ് ഓഫീസറുടെ മരണത്തില്‍ ദുരൂഹത. മകളുടെ മരണത്തില്‍ ദുരൂഹത ഉണ്ടെന്നും വിശദമായ അന്വേഷണം നടത്തണമെന്നും ആവശ്യപ്പെട്ട് മരണപ്പെട്ട മേഘ(25)യുടെ പിതാവ് പത്തനംതിട്ട, അതിരുങ്കല്‍, കരയ്ക്കാക്കുഴി പൂഴിക്കാട് വീട്ടില്‍ റിട്ട. ഗവ ഐടിഐ പ്രിന്‍സിപ്പല്‍ മധുസൂദനന്‍ പൊലീസില്‍ പരാതി നല്‍കി. പാലക്കാട് കലക്ടറേറ്റ് ജീവനക്കാരി നിഷയാണ് മാതാവ്.
ഫോറന്‍സിക് സയന്‍സ് കോഴ്‌സ് കഴിഞ്ഞ മേഘ ഒരു വര്‍ഷം മുമ്പാണ് എമിഗ്രേഷന്‍ ഐ.ബിയില്‍ ജോലിയില്‍ പ്രവേശിച്ചത്. തിങ്കളാഴ്ച രാവിലെ ഡ്യൂട്ടി കഴിഞ്ഞ് വിമാനത്താവളത്തില്‍ നിന്നു പുറത്തിറങ്ങിയ മേഘയെ ഒന്‍പതു മണിയോടെ പേട്ടയ്ക്കു സമീപത്താണ് മരിച്ച നിലയില്‍ കാണപ്പെട്ടത്. തിരുവനന്തപുരത്തേക്ക് വരികയായിരുന്ന ജയന്തി ജനത എക്‌സ്പ്രസ് ഇടിച്ചാണ് മരണം. ഫോണില്‍ സംസാരിച്ച് ട്രാക്കിലൂടെ നടക്കുകയായിരുന്ന മേഘ ട്രെയിന്‍ വരുന്നത് കണ്ട് പെട്ടന്ന് ട്രാക്കില്‍ തലവച്ച് കിടക്കുകയായിരുന്നുവെന്നാണ് ലോക്കോ പൈലറ്റ് പൊലീസിനു നല്‍കിയ മൊഴി.
ഈ സമയത്ത് ആരുമായാണ് മേഘ ഫോണില്‍ സംസാരിച്ചിരുന്നതെന്ന കാര്യമാണ് പൊലീസ് പ്രധാനമായും അന്വേഷിക്കുന്നത്. മേഘയുടെ മൊബൈല്‍ ഫോണ്‍ ട്രാക്കിനു സമീപത്ത് ചിതറിയ നിലയില്‍ കണ്ടെത്തി. ഫോണിലെ വിവരങ്ങള്‍ സൈബര്‍ പൊലീസിന്റെ സഹായത്തോടെ ശേഖരിക്കാനുള്ള ശ്രമം ആരംഭിച്ചിട്ടുണ്ട്. മൃതദേഹത്തിനു സമീപത്തു നിന്നു കണ്ടെത്തിയ ബ്യൂറോ ഓഫ് സിവില്‍ ഏവിയേഷന്റെ ഐഡി കാര്‍ഡ് നോക്കിയാണ് മൃതദേഹം തിരിച്ചറിഞ്ഞത്.
തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പോസ്റ്റുമോര്‍ട്ടം നടത്തിയ ശേഷം മൃതദേഹം ബന്ധുക്കള്‍ക്കു വിട്ടു കൊടുത്തു.
ഉദ്യോഗസ്ഥ ദമ്പതികളുടെ ഏക മകളുടെ ദുരൂഹ മരണം നാടിനെ കണ്ണീരിലാഴ്ത്തി. കാരയ്ക്കാക്കുഴി ക്ഷേത്രത്തിലെ ഉത്സവത്തില്‍ പങ്കെടുക്കാനായി ഒരു മാസം മുമ്പാണ് മേഘ അവസാനമായി നാട്ടിലെത്തിയത്.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
Inline Feedbacks
View all comments
RELATED NEWS

You cannot copy content of this page