ന്യൂഡൽഹി: ഡല്‍ഹി പഹർഗഞ്ച് കേന്ദ്രീകരിച്ച് പ്രവർത്തിക്കുകയായിരുന്ന വന്‍ സെക്‌സ് റാക്കറ്റിനെ പിടികൂടി പൊലീസ്. പൊലീസ് നടത്തിയ റെയ്ഡിൽ സെക്സ് റാക്കറ്റിലെ ഏഴ് പേർ പിടിയിലായി. മൂന്ന് കുട്ടികളടക്കം 23 സ്ത്രീകളെ പോലീസ് രക്ഷിച്ചു. മോചിപ്പിച്ചവരിൽ മൂന്ന് പേർ പ്രായപൂർത്തിയാകാത്തവരും 10 പേർ നേപ്പാൾ സ്വദേശികളുമാണ്.
ജോലി വാഗ്ദാനം ചെയ്തും പ്രണയം നടിച്ചും സ്ത്രീകളെ ഒരു സംഘം കടത്തുന്നതായ വിവരം പോലീസിന് ലഭിച്ചിരുന്നു. ബംഗാളിൽനിന്നും നേപ്പാളിൽ നിന്നുമുള്ളവരാണ് ഭൂരിഭാഗം ഇരകളും. വീടുകളിലും ഹോട്ടലുകളിലും ജോലി വാഗ്ദാനം ചെയ്ത് ഇവരെ ലൈംഗികത്തൊഴിലിലേക്ക് തള്ളിവിടുകയാണ് സംഘം ചെയ്യുന്നത്.
പഹാഡ്ഘഞ്ചിലെ ചില ഹോട്ടലുകൾ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിൽ അന്യനാടുകളിൽനിന്ന് വന്ന സ്ത്രീകൾ ചൂഷണം ചെയ്യപ്പെടുന്നതായി പോലീസ് സ്ഥിരീകരിച്ചു. ആവശ്യക്കാർ എന്ന വ്യാജേനയാണ് സെക്സ് റാക്കറ്റിനെ സമീപിച്ചത്. കാര്യങ്ങൾ നേരിട്ട് മനസ്സിലാക്കിയ ശേഷം നടത്തിയ റെയ്ഡിലാണ് ഏഴ് പേർ പിടിയിലാകുന്നത്. ഇവർ കടത്തികൊണ്ടുവന്ന് മുറിയിൽ പൂട്ടിയിട്ടിരുന്ന 23 സ്ത്രീകളെ മോചിപ്പിച്ചു.
നൂർഷദ് ആലം, രാഹുൽ ആലം, അബ്ദുൾ മനാൻ, തൗഷി റെക്സ, ഷമീം ആലം, ജാരുൾ, മോനിഷ് എന്നിവരാണ് അറസ്റ്റിലായത്. കൂടുതൽ പ്രതികൾക്കായി തിരച്ചിൽ തുടരുകയാണ്. ഡൽഹിയ്ക്ക് പുറത്തുള്ള സംസ്ഥാനങ്ങളിലേക്കും അന്വേഷണം വ്യാപിപ്പിക്കുമെന്ന് പൊലീസ് അറിയിച്ചു. പഹർഗഞ്ച് പൊലീസിൻ്റെയും ഷർദാനന്ദ് മാർഗ്, ഹിമ്മത്‌ഗഡ് എന്നീ സ്റ്റേഷനുകളിലെ പൊലീസിൻ്റെ സംയുക്ത ഓപ്പറേഷനിലാണ് സംഘം പിടിയിലായത്.
