കണ്ണൂര്‍: മുഴപ്പിലങ്ങാട് ബിജെപി പ്രവര്‍ത്തകന്‍ സൂരജ് വധക്കേസില്‍ സിപിഎം നേതാക്കളടക്കം എട്ടു പ്രതികള്‍ക്കു ജീവപര്യന്തം തടവും, 11-ാം പ്രതി പ്രദീപന് 3 വര്‍ഷം തടവും ശിക്ഷ വിധിച്ചു. തലശ്ശേരി പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയാണ് ശിക്ഷവിധിച്ചത്. ടിപി കേസ് കുറ്റവാളി പത്തായക്കുന്ന് കാരായിന്റവിട ഹൗസില്‍ ടി.കെ രജീഷ്(45), മുഖ്യമന്ത്രിയുടെ പ്രസ് സെക്രട്ടറി പിഎം മനോജിന്‍െ സഹോദരന്‍ കൂത്തുപറമ്പ് നരവൂരിലെ പിഎം മനോരാജ്(43), സിപിഎം മുന്‍ ലോക്കല്‍ സെക്രട്ടറിമാരായ പണിക്കന്റവിട ഹൗസില്‍ പ്രഭാകരന്‍(56), പുതുശ്ശേരി ഹൗസില്‍ കെ.വി. പദ്മനാഭന്‍ (67), മനോമ്പേത്ത് രാധാകൃഷ്ണന്‍ (60), കാവുംഭാഗം പുതിയേടത്ത് ഹൗസില്‍ എന്‍.വി. യോഗേഷ് (46), എരഞ്ഞോളി അരങ്ങേറ്റുപറമ്പ് കണ്ട്യന്‍ ഹൗസില്‍ കെ. ഷംജിത്ത് എന്ന ജിത്തു (57), മുഴപ്പിലങ്ങാട് വാണിയന്റെ വളപ്പില്‍ നെയ്യോത്ത് സജീവന്‍ (56) എന്നിവരെയാണ് ജീവപര്യന്തം തടവിന് ശിക്ഷിച്ചത്.
പത്താം പ്രതി എടക്കാട് കണ്ണവത്തിന്‍മൂല നാഗത്താന്‍ കോട്ട പ്രകാശനെ വെറുതെവിട്ടു.
സിപിഎമ്മില്‍ നിന്ന് ബിജെപിയില്‍ ചേര്‍ന്ന വിരോധത്തില്‍ സൂരജിനെ വെട്ടിക്കൊലപ്പെടുത്തിയെന്നാണ് കേസ്. 2005 ഓഗസ്റ്റ് ഏഴിനായിരുന്നു സംഭവം. രാവിലെ 8.40ന് മുഴപ്പിലങ്ങാട് ടെലിഫോണ്‍ എക്‌സ്‌ചേഞ്ചിന് മുന്നിലായിരുന്നു കൊലപാതകം. കൊലപ്പെടുത്തുന്നതിന് ആറ് മാസം മുന്‍പും സൂരജിനെ സിപിഎം പ്രവര്‍ത്തകര്‍ ആക്രമിച്ചിരുന്നു. അന്ന് കാലിന് വെട്ടേറ്റ സൂരജ് ആറ് മാസത്തോളം കിടപ്പിലായിരുന്നു. പിന്നീട് ഇദ്ദേഹം ചികിത്സ കഴിഞ്ഞ് പുറത്തിറങ്ങിയപ്പോഴാണ് വീണ്ടും ആക്രമിക്കപ്പെട്ടത്. ഒന്നാംപ്രതി ഷംസുദ്ദീന്‍, 12ാം പ്രതി മക്രേരി കിലാലൂരിലെ ടി.പി. രവീന്ദ്രന്‍ എന്നിവര്‍ വിചാരണവേളയില്‍ മരിച്ചിരുന്നു.
