ബംഗളൂരു: തിങ്കളാഴ്ചയും ചൊവ്വാഴ്ചയും നടത്താനിരുന്ന അഖിലേന്ത്യാ ബാങ്ക് പണിമുടക്ക് മാറ്റിവെച്ചു. യുണൈറ്റഡ് ഫോറം ഓഫ് ബാങ്ക് യൂണിയൻസ് ആണ് പണിമുടക്ക് പ്രഖ്യാപിച്ചിരുന്നത്. ലേബർ കമ്മിഷണറുമായുള്ള ചർച്ചയ്ക്ക് പിന്നാലെയാണ് പണിമുടക്ക് മാറ്റിവെച്ചത്. പ്രവർത്തി ദിവസം ആഴ്ചയിൽ അഞ്ച് ദിവസം, നിയമനം, പിഎൽഐ എന്നിവയുൾപ്പെടെയുള്ള പ്രധാന വിഷയങ്ങൾ വിശദമായി ചർച്ച ചെയ്തതായി യുഎഫ്ബിയു സർക്കുലറിൽ വ്യക്തമാക്കി. ഇന്ത്യൻ ബാങ്ക്സ് അസോസിയേഷൻ , ഫിനാൻഷ്യൽ സർവീസസ് വകുപ്പ് എന്നിവയുടെ പ്രതിനിധികൾ ചർച്ചകളിൽ പങ്കെടുത്തു.താത്കാലിക ജീവനക്കാരെ സ്ഥിരപ്പെടുത്തുക, ബാങ്കിങ് മേഖലയിൽ പഞ്ചദിന പ്രവൃത്തിവാരം നടപ്പാക്കുക, പുറംകരാർ ജോലിസമ്പ്രദായവും അന്യായമായ തൊഴിൽരീതികളും അവസാനിപ്പിക്കുക തുടങ്ങിയ ആവശ്യങ്ങളുമുന്നയിച്ചാണ് സംയുക്ത ബാങ്ക് പണിമുടക്കിന് ആഹ്വാനം ചെയ്തത്. ബാങ്ക് യൂണിയനുകളും ഇന്ത്യന്‍ ബാങ്ക് അസോസിയേഷന്‍ പ്രതിനിധികളും ഏപ്രില്‍ മൂന്നിന് വീണ്ടും യോഗം ചേരും. ബെഫി, എഐബിഇഎ, എഐബിഒസി, എൻസിബിഇ അടക്കം 9 യൂണിയനുകളുടെ സംയുക്ത സംഘടനയാണ് യുഎഫ്ബിയു.
