ബംഗളൂരു: കർണാടകയിൽ നാളെ ബന്ദ്. കന്നഡ അനുകൂല സംഘടനകളാണ് ബന്ദിന് ആഹ്വാനം ചെയ്തത്. മറാത്തി സംസാരിക്കാന്‍ അറിയാത്തതിന്റെ പേരില്‍ കര്‍ണാടക സ്റ്റേറ്റ് റോഡ് ട്രാന്‍സ്‌പോര്‍ട്ട് കോര്‍പ്പറേഷന്റെ ബസ് കണ്ടക്ടറെ ബെലഗാവിയില്‍ ആക്രമിച്ചതില്‍ പ്രതിഷേധിച്ചാണ് കന്നഡ അനുകൂല സംഘടനകൾ ബന്ദ് ആഹ്വാനം ചെയ്തിരിക്കുന്നത്.കര്‍ണാടകയിലെ മറാത്തി ഗ്രൂപ്പുകളെ നിരോധിക്കണമെന്നാണ് കന്നഡ അനുകൂല സംഘടനകളുടെ പ്രധാന ആവശ്യം. ശനിയാഴ്ച രാവിലെ ആറ് മുതല്‍ വൈകീട്ട് ആറ് വരെ 12 മണിക്കൂര്‍ സംസ്ഥാന വ്യാപക ബന്ദ് സംഘടിപ്പിക്കും. ബിഎംടിസി തൊഴിലാളികള്‍ അടക്കം ബന്ദിന് പിന്തുണയര്‍പ്പിച്ച സാഹചര്യത്തില്‍ സംസ്ഥാനത്തെ പൊതുഗതാഗതം സ്തംഭിക്കാൻ സാധ്യത ഏറെയാണ്. ബംഗളൂരു ഉൾപ്പെടെയുള്ള പ്രധാന നഗരങ്ങളിലെ പൊതുഗതാഗതം താറുമാറായേക്കും. ബിഎംടിസിയുടെയും (ബാംഗ്ലൂർ മെട്രോപൊളിറ്റൻ ട്രാൻസ്‌പോർട്ട് കോർപറേഷൻ) കെഎസ്‌ആർടിസിയുടെയും സേവനങ്ങൾ തടസ്സപ്പെട്ടേക്കാം. ചില യൂണിയനുകൾ ബന്ദിന് പിന്തുണ നൽകിയതിനാൽ സ്വകാര്യ ടാക്സികളും ഓട്ടോറിക്ഷകളും സർവീസ് നടത്തിയേക്കില്ല. നഗരപ്രദേശങ്ങളിലെഷെയറിങ് ഓട്ടോ റിക്ഷകൾ, ഓട്ടോറിക്ഷാ യൂണിയനുകൾ, ഓല, ഊബർ ഓണേഴ്‌സ് ആൻഡ് ഡ്രൈവേഴ്‌സ് അസോസിയേഷൻ എന്നിവ ബന്ദിന് പിന്തുണ പ്രഖ്യാപിച്ചിട്ടുണ്ട്. ബന്ദ് ശനിയാഴ്ചയായതിനാൽ വിദ്യാഭ്യാസ സ്ഥാപനങ്ങളെ കാര്യമായി ബാധിച്ചേക്കില്ല. നിരവധി സ്‌കൂളുകളും കോളേജുകളും അവധി പ്രഖ്യാപിച്ചു. പരീക്ഷകൾ മാറ്റിവെക്കാനുള്ള സാധ്യത നിലവിലുണ്ട്. ആശുപത്രികൾ പെട്രോൾ പമ്പുകൾ, പാൽ, പത്രം, ചില സൂപ്പർമാർക്കറ്റുകൾ എന്നിവ പ്രവൃത്തിക്കും. എന്നാൽ കേരള അതിർത്തിയായ തലപ്പാടി മുതൽ മംഗളൂരുവിലേക്ക് ഗതാഗതം തടസ്സപ്പെട്ടേക്കാം. ആശുപത്രിയിലേക്ക് പോകുന്നവർ ട്രെയിനുകളെ ആശ്രയിക്കേണ്ടി വരും.
