ശനിയാഴ്ച കര്‍ണ്ണാടക ബന്ദ്; ബന്ദാഹ്വാനം നടത്തിയിട്ടുള്ളത് കന്നഡ അനുകൂല സംഘടനകള്‍

ബംഗ്‌ളൂരു: കന്നഡ അനുകൂല സംഘടനകള്‍ ശനിയാഴ്ച സംസ്ഥാന വ്യാപക ബന്ദിന് ആഹ്വാനം ചെയ്തു. 12മണിക്കൂര്‍ ബന്ദിനാണ് ആഹ്വാനം ചെയ്തിട്ടുള്ളത്. രാവിലെ ആറു മണിക്ക് ബന്ദ് ആരംഭിക്കും.
കര്‍ണ്ണാടക സ്റ്റേറ്റ് ട്രാന്‍സ്‌പോര്‍ട്ട് കോര്‍പറേഷന്റെ ഒരു ബസ് കണ്ടക്ടറെ മറാത്തി ഭാഷയില്‍ സംസാരിക്കാതിരുന്നതിനു കഴിഞ്ഞമാസം ബലഗാവിയില്‍ ആക്രമിച്ച സംഭവത്തില്‍ പ്രതിഷേധിച്ചാണ് ബന്ദിന് ആഹ്വാനം നല്‍കിയിട്ടുള്ളത്.
പരീക്ഷാ സമയമായതിനാല്‍ ബന്ദ് വിദ്യാഭ്യാസ സ്ഥാപനങ്ങളെ ബാധിക്കുമോ എന്ന ആശങ്ക ഉയര്‍ന്നിട്ടുണ്ട്. ബസ് സര്‍വ്വീസുകള്‍ പാടെ നിലക്കുമോ എന്നും അങ്ങനെ വന്നാല്‍ ബദല്‍ സംവിധാനം എന്തായിരിക്കുമെന്നും ആളുകള്‍ ഉത്കണ്ഠപ്പെടുന്നുണ്ട്.
കര്‍ണ്ണാടക സ്റ്റേറ്റ് റോഡ് ട്രാന്‍സ്‌പോര്‍ട്ട് കോര്‍പറേഷന്‍, ബംഗളൂരു മെട്രോപൊളിറ്റന്‍ ട്രാന്‍സ്‌പോര്‍ട്ട് കോര്‍പറേഷന്‍ (ബിഎംടിസി) എന്നിവയിലെ തൊഴിലാളി സംഘടനകള്‍ ബന്ദിനു പൂര്‍ണ്ണ പിന്തുണ പ്രഖ്യാപിച്ചു. ബന്ദ് ദിവസം കെഎസ്ആര്‍ടിസി സര്‍വ്വീസ് ഉണ്ടാവില്ലെന്നു കന്നഡ ഭാഷാ നേതാവും ബന്ദാഹ്വാന സംഘാടകരില്‍ ഒരാളുമായ വാട്ടല്‍ നാഗരാജ് വെളിപ്പെടുത്തി. ബന്ദ് സംസ്ഥാനത്തെ എല്ലാ ഡ്രൈവര്‍മാരുടെയും ആത്മാഭിമാനത്തിന്റെ പ്രശ്‌നമാണെന്നും ഒരു ഡ്രൈവറും വാഹനം നിരത്തിലിറക്കരുതെന്നും അദ്ദേഹം പറഞ്ഞു.
പരീക്ഷകള്‍ മാറ്റിവയ്ക്കുമോ എന്നതു സംബന്ധിച്ച് സര്‍ക്കാര്‍ നിലപാടു വ്യക്തമാക്കിയിട്ടില്ല. അതേ സമയം ഒട്ടുമിക്ക വിദ്യാഭ്യാസ സ്ഥാപനങ്ങളും ബന്ദിനു പിന്തുണ പ്രഖ്യാപിച്ചു. ബന്ദ് വിദ്യാര്‍ത്ഥികളുടെ പരീക്ഷകളെ പ്രതികൂലമായി ബാധിക്കുമോ എന്ന് രക്ഷിതാക്കള്‍ ആശങ്ക പ്രകടിപ്പിച്ചു.
ഷെയറിംഗ് ഓട്ടോകള്‍, ഓട്ടോ റിക്ഷ യൂണിയനുകള്‍, ഓല, ഊബര്‍ ഓണേഴ്‌സ് ആന്റ് ഡ്രൈവേഴ്‌സ് അസോസിയേഷന്‍ എന്നിവരും ബന്ദിന് പൂര്‍ണ്ണ പിന്തുണ പ്രഖ്യാപിച്ചിട്ടുണ്ട്. ഹോട്ടല്‍, സിനിമാ സംഘടനകള്‍ ബന്ദിനു ധാര്‍മ്മിക പിന്തുണ പ്രഖ്യാപിച്ചു. അതേ സമയം സര്‍ക്കാര്‍, സ്വകാര്യ ഓഫീസുകള്‍, ആശുപത്രികള്‍, റേഷന്‍ കടകള്‍ എന്നിവ സാധാരണ നിലയില്‍ പ്രവര്‍ത്തിക്കുമെന്നു കരുതുന്നു. മറാത്തി അനുകൂല ഗ്രൂപ്പുകളെ കര്‍ണ്ണാടകയില്‍ നിരോധിക്കുന്നതുള്‍പ്പെടെ നിരവധി ആവശ്യങ്ങള്‍ ബന്ദനുകൂലികള്‍ ഉന്നയിച്ചിട്ടുണ്ട്.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
Inline Feedbacks
View all comments
RELATED NEWS

You cannot copy content of this page