ബിജെപി-സിപിഎം സംഘര്‍ഷം തടഞ്ഞ എസ്‌ഐമാരെ മാറ്റിയതിനെതിരെ അമര്‍ഷം പുകയുന്നു; എസ്‌ഐമാര്‍ക്ക് വികാര നിര്‍ഭരമായ യാത്രയയപ്പ്

തലശേരി: ഇല്ലത്തുതാഴെ മണോളി കാവില്‍ ബി.ജെ.പി-സി.പി.എം പ്രവര്‍ത്തകര്‍ തമ്മിലുണ്ടായ സംഘര്‍ഷം തടയാന്‍ ശ്രമിച്ച എസ്.ഐമാരെ സ്ഥലംമാറ്റിയതിനെതിരെ പൊലീസുകാര്‍ക്കിടയില്‍ അമര്‍ഷം പുകയുന്നു. തലശേരി സ്റ്റേഷനിലെ എസ്.ഐമാരായ ടി.കെ.അഖിലിനെ കൊളവല്ലൂരിലേക്കും പി.വി.ദീപ്തിയെ കണ്ണൂര്‍ ടൗണിലേക്കുമാണ് സ്ഥലം മാറ്റിയത്. ഇരുവര്‍ക്കും തലശ്ശേരി സര്‍ക്കിളിലെ മുഴുവന്‍ പൊലീസുകാരും ചേര്‍ന്ന് ബുധനാഴ്ച ഉജ്വല യാത്രയയപ്പാണ് നല്‍കിയത്. തലശേരി പൊലീസ് സ്റ്റേഷന്‍ സഹപ്രവര്‍ത്തകരുടെ പേരില്‍ ഇരുവര്‍ക്കും നല്‍കിയ മൊമന്റോയില്‍ പൊലീസുകാരുടെ അമര്‍ഷം കൃത്യമായി രേഖപ്പെടുത്തുകയും ചെയ്തു. ‘ചെറുത്തുനില്‍പ്പിന്റെ പോരാട്ടത്തില്‍ കരുത്തുകാട്ടിയ പ്രിയ സബ് ഇന്‍സ്പെക്ടര്‍ക്ക് സ്നേഹാദരങ്ങള്‍’ എന്നാണ് രണ്ടുപേര്‍ക്കും നല്‍കിയ മൊമന്റോയില്‍ ആലേഖനം ചെയ്തത്.
ഫെബ്രുവരി 20ന് പുലര്‍ച്ചെയാണ് മണോളി കാവില്‍ സംഘര്‍ഷം ഉടലെടുത്തത്. തമ്പുരാട്ടിയുടെയും ചോമ്മപ്പന്‍ തെയ്യത്തെയും കാവില്‍ കയറ്റുന്നതിനിടയിലാണ് സി.പി.എം പ്രവര്‍ത്തകര്‍ മുദ്രാവാക്യം വിളിച്ചത്. അതിനെതിരെ ബി.ജെ.പി പ്രവര്‍ത്തകര്‍ രംഗത്തെത്തുകയും ഇരുവിഭാഗങ്ങള്‍ തമ്മില്‍ സംഘര്‍ഷം ഉടലെടുക്കുകയും ചെയ്തു. ഇരുവിഭാഗത്തെയും പൊലീസ് പിടിച്ചുനീക്കാന്‍ ശ്രമിച്ചു. സി.പി.എം പ്രവര്‍ത്തകരെ പിടിച്ചുനീക്കാന്‍ ശ്രമിക്കുന്നതിനിടയില്‍ കാവിലെ കാര്യങ്ങള്‍ നോക്കാന്‍ ഞങ്ങളുണ്ടെന്നും, കളിക്കാന്‍ നിന്നാല്‍ ഒരൊറ്റ എണ്ണവും തലശേരി സ്റ്റേഷനിലുണ്ടാകില്ലെന്ന് ഭീഷണിമുഴക്കുകയും ചെയ്തുവത്രെ. എസ്.ഐ അഖിലിന്റെ യൂണിഫോം കോളറില്‍ പിടിച്ചുവലിക്കുകയും കഴുത്ത് പിടിച്ച് ഞെരിക്കാന്‍ ശ്രമിക്കുകയും ചെയ്തിരുന്നു. ഇത് തടയാന്‍ ശ്രമിച്ചത് എസ്.ഐ ദീപ്തിയായിരുന്നു. സംഘര്‍ഷത്തില്‍ പരിക്കേറ്റ പൊലീസുകാര്‍ ചികിത്സ തേടുകയും ചെയ്തു. സംഭവത്തില്‍ 20 ഓളം സി.പി.എമ്മുകാര്‍ക്കെതിരെ കേസെടുത്തിരുന്നു. ഇതിന് പിറകെയാണ് രണ്ട് എസ്.ഐമാരെയും സ്ഥലംമാറ്റിയത്.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
Inline Feedbacks
View all comments
RELATED NEWS

You cannot copy content of this page