കൊല്ലം: ഉളിയക്കോവിലിൽ കൊലപാതക ശേഷം പ്രതി ആത്മഹത്യ ചെയ്ത സംഭവത്തിന്റെ ചുരുളഴിയുന്നു. തേജസ് രാജുമായുള്ള ബന്ധത്തിൽ നിന്ന് ഫെബിന്റെ സഹോദരി പിന്മാറിയതാണ് കൊലപാതകത്തിന് കാരണം. യുവതിയെ കൊലപ്പെടുത്താൻ തേജസ് തീരുമാനിച്ചിരുന്നതായി സംശയമുണ്ടെന്നും പൊലീസ് പറഞ്ഞു. തേജസുമായുള്ള വിവാഹം തീരുമാനിച്ചിരുന്നുവെങ്കിലും പിന്നീട് വേണ്ടെന്ന് വച്ചത് പകയ്ക്ക് കാരണമായി. ബാങ്കിൽ ജോലി കിട്ടിയതോടെ യുവതി പിന്നീട് തിരിഞ്ഞു നോക്കിയില്ല. ബന്ധം തുടരണമെന്ന് ആവശ്യപ്പെട്ട് യുവതിയെ തേജസ് നിരന്തരം ശല്യപ്പെടുത്തിയതായാണ് വിവരം. ഇതേ തുടർന്ന് വീട്ടുകാർ യുവതിയുമായുള്ള ബന്ധം വിലക്കുകയും ചെയ്തിരുന്നു. ഇതിലുള്ള വൈരാഗ്യം യുവതിയുടെ സഹോദരനെ കൊലപ്പെടുത്തുന്നതിൽ കലാശിക്കുകയായിരുന്നു എന്ന് പൊലീസ് വ്യക്തമാക്കുന്നു. തിങ്കളാഴ്ച രാത്രി ഫെബിന്റെ വീട്ടിലെത്തിയത് സഹോദരി കൊലപ്പെടുത്താൻ ആയിരുന്നു എന്നാണ് പൊലീസ് സംശയിക്കുന്നത്. ഇതിനായി കയ്യിൽ പെട്രോളും കരുതിയിരുന്നു. ഫെബിനെ വീട്ടിൽ കയറി കുത്തിക്കൊന്ന ശേഷം തേജസ് രാജിനെ ട്രെയിൻ ഇടിച്ച് മരിച്ച നിലയിലാണ് കണ്ടെത്തിയത്.
ഫെബിനെ കുത്തി കൊലപ്പെടുത്തുന്നതിനിടെ തടയാൻ എത്തിയ പിതാവ് ജോർജ് ഗോമസിന് കുത്തേറ്റിരുന്നു. ഇയാൾ ആശുപത്രിയിൽ ചികിത്സയിൽ തുടരുകയാണ്.
