ചെന്നൈ: ആശുപത്രിയിലേക്കുള്ള യാത്രാമധ്യേ മരിച്ച വയോധികയുടെ കഴുത്തില്‍ കിടന്ന മാല മോഷ്ടിച്ച പ്രതി പിടിയില്‍. തേനി രംഗപ്പട്ടി സ്വദേശിനി നന്ദിനിയാണ് അറസ്റ്റിലായത്. തേനി ജില്ലയിലെ ബോഡിനായ്ക്കന്നൂരിനടുത്ത് എസ്എസ് പുരം പ്രദേശത്തെ രാമസാമിയുടെ ഭാര്യ കമല (82)ത്തിന്റെ നാലര പവനാണ് പ്രതി മോഷ്ടിച്ചത്. ആംബുലന്‍സില്‍ ആശുപത്രിയിലേക്കു പോകും വഴിയാണ് കമല മരിച്ചത്. തേനി സർക്കാർ ആശുപത്രിയിലെ 802-ാം മുറിയില്‍ സൂക്ഷിച്ചിരുന്ന മൃതദേഹത്തില്‍ നിന്നാണ് മാല മോഷണം പോയത്. മാല നഷ്ടമായതു സംബന്ധിച്ച് കമലത്തിന്റെ മരുമകന്‍ പൊലീസില്‍ പരാതി നല്‍കിയിരുന്നു. സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ചപ്പോള്‍ യുവതി മാല മോഷ്ടിക്കുന്നതിന്റെ ദൃശ്യങ്ങള്‍ ലഭിച്ചു. പൊലീസ് നടത്തിയ അന്വേഷണത്തില്‍ ബന്ധുവിന്റെ ചികിത്സയുമായി ബന്ധപ്പെട്ട് ആശുപത്രിയില്‍ എത്തിയ നന്ദിനിയാണ് മോഷണം നടത്തിയതെന്നു വ്യക്തമാവുകയായിരുന്നു. മൃതദേഹത്തിൽ നിന്ന് മാല മോഷ്ടിച്ച സംഭവം ഏറെ വിമർശനങ്ങൾക്ക് വഴിവച്ചിട്ടുണ്ട്. ആശുപത്രിയിലെ സുരക്ഷാവീഴ്ചയും ചോദ്യം ചെയ്യപ്പെടുന്നുണ്ട്. സംഭവത്തിൽ വിശദമായ അന്വേഷണം നടത്തുമെന്ന് പൊലീസ് അറിയിച്ചു.
