പത്താംക്ലാസുകാരന്റെ മരണം; ആരോപണ വിധേയരായ അഞ്ച് വിദ്യാര്‍ത്ഥികളെ പരീക്ഷ എഴുതാന്‍ അനുവദിക്കും; ഒബ്‌സര്‍വേഷന്‍ ഹോമിലേക്ക് മാറ്റും

കോഴിക്കോട്: താമരശ്ശേരിയില്‍ വിദ്യാര്‍ത്ഥികളുടെ ആക്രമണത്തില്‍ പത്താംക്ലാസുകാരന്‍ കൊല്ലപ്പെട്ട സംഭവത്തില്‍ ആരോപണ വിധേയരായ അഞ്ച് വിദ്യാര്‍ത്ഥികളെ ഒബ്‌സര്‍വേഷന്‍ ഹോമിലേക്ക് മാറ്റും. വിദ്യാര്‍ത്ഥികളെ പരീക്ഷയെഴുതാന്‍ അനുവദിക്കും. ജുവനൈല്‍ ജസ്റ്റിസ് ബോര്‍ഡിന്റേതാണ് തീരുമാനം.
പ്രതികളായ വിദ്യാര്‍ത്ഥികളെ രക്ഷിതാക്കള്‍ക്കൊപ്പം വിടില്ല. കൊലക്കുറ്റം ഉള്‍പ്പെടെയുള്ള വകുപ്പുകള്‍ ചുമത്തിയിരുന്നു. പരീക്ഷ എഴുതാനുള്ള അവസരം ഒരുക്കാന്‍ നിര്‍ദേശമുണ്ട്. പൊലീസിന്റെ സാന്നിധ്യത്തിലായിരിക്കും പരീക്ഷ എഴുതാന്‍ അനുവദിക്കുക. ജുവനൈല്‍ ജസ്റ്റിസ് ബോര്‍ഡിന് മുന്‍പാകെ അഞ്ച് വിദ്യാര്‍ത്ഥികളും ഹാജരായിരുന്നു. സംഭവത്തില്‍ കൂടുതല്‍ പ്രതികള്‍ ഉണ്ടാകാന്‍ സാധ്യതയുണ്ട്. പത്തോ അതിലധികമോ ആളുകള്‍ ചേര്‍ന്നായിരുന്നു ആക്രമണം നടത്തിയതെന്ന് സിസിടിവി ദൃശ്യങ്ങളില്‍ നിന്ന് വ്യക്തമാണ്. മൂന്ന് തവണയാണ് വിദ്യാര്‍ത്ഥികള്‍ തമ്മില്‍ സംഘര്‍ഷം ഉണ്ടായത്. ഇതില്‍ ആദ്യത്തെ സ്ഥലത്ത് വെച്ച് നടന്ന സംഘര്‍ഷത്തിലാണ് മുഹമ്മദ് ഷഹബാസിന് ക്രൂരമായി മര്‍ദനമേറ്റത്. വട്ടം ചേര്‍ന്ന് മര്‍ദിക്കുകയായിരുന്നു. വിദ്യാര്‍ത്ഥികളുടെ പക്കല്‍ ആയുധങ്ങള്‍ ഉണ്ടായിരുന്നു. നഞ്ചക്ക്, ഇടിവള പോലുള്ള ആയുധങ്ങളുമായെത്തിയായിരുന്നു മര്‍ദനം. തലക്ക് ഗുരുതരമായി പരുക്കേറ്റ മുഹമ്മദ് ഷഹബാസ് വെള്ളിയാഴ്ച അര്‍ധരാത്രി 12.30ഓടെയാണ് മരണത്തിന് കീഴടങ്ങുന്നത്. തലച്ചോറിന് 70 ശതമാനത്തോളം ക്ഷതമേറ്റ് കോമയിലായിരുന്നു വിദ്യാര്‍ത്ഥി. കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയിലായിരുന്നു മുഹമ്മദ് ഷഹബാസ്.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
Inline Feedbacks
View all comments
RELATED NEWS

You cannot copy content of this page