വെഞ്ഞാറമൂട് കൂട്ടക്കൊല; പ്രതി അഫാന്റെ പിതാവ് നാട്ടിലെത്തി, 15 ലക്ഷം മാത്രമാണ് കടമെന്ന് റഹീം, പൊലീസ് മൊഴിയെടുക്കും, മൊഴി നിര്‍ണായകമാകും

തിരുവനന്തപുരം: വെഞ്ഞാറമൂട് കൂട്ടക്കൊലക്കേസ് പ്രതി അഫാന്റെ പിതാവ് അബ്ദുല്‍ റഹീം സൗദിയില്‍ നിന്ന് നാട്ടിലെത്തി. വെള്ളിയാഴ്ച രാവിലെ ഏഴരയോടെയാണ് തിരുവനന്തപുരം വിമാനത്താവളത്തില്‍ എത്തിയത്. ഭാര്യയെ കാണാന്‍ ഗോകുലം ആശുപത്രിയിലേക്കാണ് ആദ്യം പോകുന്നത്. പിന്നീട് പാങ്ങോട്ടെ വീട്ടിലെത്തി ബന്ധുക്കളുടെ കബറിടം സന്ദര്‍ശിക്കും. യാത്രാരേഖകള്‍ ശരിയായതോടെയാണ് അബ്ദുല്‍ റഹീം ദമാമില്‍നിന്ന് യാത്രതിരിച്ചത്. രണ്ടര വര്‍ഷം മുന്‍പ് ഇഖാമ കാലാവധി തീര്‍ന്നതോടെയാണ് അബ്ദുല്‍ റഹീമിന് സൗദിയില്‍ യാത്രാവിലക്ക് നേരിട്ടത്. ഏഴ് വര്‍ഷം മുന്‍പാണ് അബ്ദുല്‍ റഹീം നാട്ടില്‍വന്നത്. സാമൂഹിക പ്രവര്‍ത്തകരുടെ ഇടപെടലിനെ തുടര്‍ന്നാണ് അബ്ദുല്‍ റഹിം നാട്ടിലേക്കു തിരിക്കാനായത്. കൊലപാതക പരമ്പരയില്‍, കുടുംബാംഗങ്ങളായ 4 പേരടക്കം 5 പേരെയാണ് അഫാന്‍ കൊലപ്പെടുത്തിയത്. അബ്ദുല്‍ റഹീമിന്റെ മാതാവ് സല്‍മാബീവി (95), മകന്‍ അഫ്‌സാന്‍ (13), സഹോദരന്‍ അബ്ദുല്‍ ലത്തീഫ് (60), ലത്തീഫിന്റെ ഭാര്യ സജിതാബീവി (55), വെഞ്ഞാറമൂട് മുക്കന്നൂര്‍ സ്വദേശി ഫര്‍സാന (22) എന്നിവരാണു കൊല്ലപ്പെട്ടത്. തലയ്ക്കടിയേറ്റു ഗുരുതരമായി പരുക്കേറ്റ മാതാവ് ഷമിന ആശുപത്രിയില്‍ ചികിത്സയിലാണ്. അതേസമയം, വെഞ്ഞാറമൂട് കൂട്ടക്കൊലക്കേസ് പ്രതി അഫാനെ ആശുപത്രിയില്‍ നിന്ന് ഡിസ്ചാര്‍ജ് ചെയ്യുന്നതില്‍ വെള്ളിയാഴ്ച തീരുമാനമായേക്കും. ഇന്നു വൈകിട്ട് വരെയാണ് നിരീക്ഷണം പറഞ്ഞിരിക്കുന്നത്. മെഡിക്കല്‍ ബോര്‍ഡ് വിലയിരുത്തിയ ശേഷം തീരുമാനമെടുക്കും. വ്യാഴാഴ്ച അറസ്റ്റ് രേഖപ്പെടുത്തിയ ശേഷം, മജിസ്‌ട്രേറ്റ് ആശുപത്രിയിലെത്തി അഫാനെ റിമാന്‍ഡ് ചെയ്തു. പിന്നീട് മെഡിക്കല്‍ കോളേജിലെ ജയില്‍ വാര്‍ഡിലേക്ക് മാറ്റി. അതേ സമയം കൂട്ടക്കൊലയില്‍ നിന്ന് രക്ഷപെട്ട ഷെമീനയുടെ മൊഴി ഇന്ന് രേഖപ്പെടുത്തും. മജിസ്‌ട്രേറ്റിനെ ആശുപത്രിയിലെത്തിച്ച് മരണമൊഴി എന്ന രീതിയിലാവും രേഖപ്പെടുത്തുക. എന്നാല്‍ കൂട്ടക്കൊല നടന്ന വിവരവും അഫാന്‍ പൊലീസ് പിടിയിലായതും ഇളയ മകന്‍ അഫ്‌സാന്‍ കൊല്ലപ്പെട്ടതും ഷെമീന അറിഞ്ഞിട്ടില്ല. അതിനാല്‍ അപകട നില തരണം ചെയ്യുന്ന ഘട്ടത്തില്‍ വിശദമായ ചോദ്യം ചെയ്യല്‍ എങ്ങിനെ നടത്തുമെന്നത് പൊലീസിനെ കുഴപ്പിക്കുന്നുണ്ട്. 65 ലക്ഷത്തോളം രൂപ ബാധ്യതയുണ്ടെന്നാണ് അഫാന്‍ പറഞ്ഞത്. എന്നാല്‍ 15 ലക്ഷം രൂപ മാത്രമേ തനിക്കു ബാധ്യതയുള്ളുവെന്നാണ് റഹിം വ്യക്തമാക്കിയത്. ബാക്കി തുകയുടെ ബാധ്യത എങ്ങനെ ഉണ്ടായി എന്നതറിയാനുള്ള ശ്രമത്തിലാണ് അന്വേഷണ സംഘം. റഹീമിന്റെ മൊഴിയെടുക്കുന്നതോടെ സാമ്പത്തിക ബാധ്യത സംബന്ധിച്ച് വ്യക്തത വരുമെന്നാണ് കരുതുന്നത്.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
Inline Feedbacks
View all comments
RELATED NEWS

You cannot copy content of this page