പാലക്കാട്: കൊല്ലങ്കോട് മുതലമടയില്‍ സ്‌കൂള്‍ വിദ്യാര്‍ഥിനിയെയും, ബന്ധുവായ യുവാവിനേയും വ്യത്യസ്ഥ സ്ഥലങ്ങളില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി. പത്തി ചിറയില്‍ അയ്യപ്പന്റെ മകള്‍ അര്‍ച്ചനയെ (15) വീടിന്റെ ജനലില്‍ തുങ്ങി മരിച്ച നിലയിലാണ് കണ്ടെത്തിയത്. അര്‍ച്ചനയുടെ ബന്ധുവായ കൃഷ്ണന്റെ മകന്‍ ഗിരീഷിനെ (22) ചുള്ളിയാര്‍ ഡാം മിനുക്കം പാറയ്ക്ക് സമീപത്ത് വനം വകുപ്പിന്റെ പരിധിയിലുള്ള മരത്തില്‍ തൂങ്ങി മരിച്ച നിലയിലാണ് കണ്ടെത്തിയത്. മുതലമട സ്‌കൂളില്‍ പത്താം തരം വിദ്യാര്‍ഥിനിയാണ് അർച്ചന. പത്താംക്ലാസ് പരീക്ഷയ്ക്കായി തയ്യാറെടുക്കുന്നതിനായുള്ള സ്റ്റഡിലീവിനിടെയാണ് അര്‍ച്ചനയെ മരിച്ച നിലയില്‍ കണ്ടെത്തിയത്. അര്‍ച്ചനയുടെ അമ്മയുടെ സഹോദരന്റെ മകനാണ് കൊട്ടപ്പള്ളം സ്വദേശിയായ ഗിരീഷ്. പെൺകുട്ടിയെ പത്തിച്ചിറയിലെ വീട്ടിനുള്ളിലും യുവാവിനെ ചുള്ളിയാർ ഡാമിന് സമീപത്തെ തോട്ടത്തിലുമാണ് മരിച്ചനിലയിൽ കണ്ടെത്തിയത്. വ്യാഴാഴ്ച വൈകുന്നേരം 5.30നാണ് ഇരുവരെയും മരിച്ച നിലയിൽ കണ്ടെത്തിയത്. മാതാപിതാക്കള്‍ ജോലിക്ക് പോയ സമയത്താണ് അർച്ചന വീട്ടിൽ തൂങ്ങി മരിച്ചത്. ചിറ്റൂര്‍ ഡിവൈ.എസ്.പി. കൃഷ്ണദാസ്, കൊല്ലങ്കോട് എസ്.എച്ച്.ഒ. സി.കെ. രാജേഷ് എന്നിവര്‍ പെൺകുട്ടിയുടെ അന്വേഷണം നടത്തി. വിരലടയാള വിദ്ധഗ്ദരും സംഭവ സ്ഥലത്തെത്തി തെളിവെടുപ്പ് നടത്തി. ഗിരീഷ് തന്നെ ശല്യം ചെയ്യുന്നതായി അര്‍ച്ചന രണ്ടു ദിവസം മുന്‍പ് കൊല്ലങ്കോട് പൊലീസില്‍ പരാതി നല്‍കിയിരുന്നു.തുടര്‍ന്ന് പൊലീസ് ഗിരീഷിനേയും രക്ഷിതാക്കളേയും വിളിച്ചുവരുത്തി താക്കീത് നല്‍കി വിട്ടിരുന്നു. ഇതിനുശേഷം വീണ്ടും ഒരു തവണ ഗിരീഷിനെ പെണ്‍കുട്ടിയുടെ വീട്ടു പരിസരത്തു കണ്ടിരുന്നതായി സമീപവാസികള്‍ പറയുന്നു. ഇന്ന് പാലക്കാട് ജില്ലാ ആശുപത്രിയില്‍ പോസ്റ്റ്മോര്‍ട്ടം നടപടികള്‍ നടക്കും. റിപ്പോർട്ട് കിട്ടിയാൽ മാത്രമേ അര്‍ച്ചനയുടെ മരണകാരണം സ്ഥിരീകരിക്കാനാവൂ എന്ന് പൊലീസ് പറഞ്ഞു. അജ്ഞലി, അനിത എന്നിവര്‍ അര്‍ച്ചനയുടെ സഹോദരിമാണ്. പുഷ്പാവതിയാണ് ഗിരീഷിന്റെ അമ്മ. സഹോദരിമാര്‍:ഗിരിജ, ഗ്രീഷ്മ.
