തിരുവനന്തപുരം: വെഞ്ഞാറമൂട് കൂട്ടകൊലപാതകത്തില്‍ പ്രതി അഫാന്റെ മൊഴി പുറത്ത്. പാങ്ങോട് പൊലീസിനാണ് മൊഴി നല്‍കിയത്. സഹോദരന്‍ അഫ്‌സാനെയും പെണ്‍സുഹൃത്ത് ഫര്‍സാനയെയും കൊലപ്പെടുത്താന്‍ ധൈര്യം കിട്ടാന്‍ മദ്യപിച്ചു. ഫര്‍സാനയെ കൊലപ്പെടുത്തുന്നതിന് മുന്‍പ് മറ്റു കൊലപാതകങ്ങളെക്കുറിച്ച് പറഞ്ഞിരുന്നു. ശേഷം ഇനി എങ്ങനെ ജീവിക്കുമെന്നായിരുന്നു ഫര്‍സാന അവസാനമായി അഫാനോട് ചോദിച്ചിരുന്നത്. വിവരം കേട്ടു കരഞ്ഞു കൊണ്ടിരിക്കുമ്പോഴായിരുന്നു തൊട്ടു പിന്നാലെ കസേരയിലിരുന്ന ഫര്‍സാനയെ പ്രതി ചുറ്റികയ്ക്ക് അടിച്ചു വീഴ്ത്തിയത്.
മുത്തശ്ശി സല്‍മാബീവി തങ്ങള്‍ക്കുണ്ടായ കടബാധ്യതയ്ക്ക് കാരണം അമ്മ ഷെമിയാണെന്ന് നിരന്തരം കുറ്റപ്പെടുത്തിയിരുന്നു. ഇതാണ് മുത്തശ്ശിയോടുള്ള വൈരാഗ്യത്തിന് കാരണമായത്.
പിതൃ സഹോദരന്‍ ലത്തീഫിന്റെ ഭാര്യയെ കൊല്ലാന്‍ ആഗ്രഹിച്ചിരുന്നില്ലെന്നും, ലത്തീഫിന്റെ കൊലപാതക വിവരം പുറത്തു പറയുമെന്ന ഭയത്താലാണ് അവരെയും കൊലപ്പെടുത്തിയതെന്ന് അഫാന്‍ മൊഴി നല്‍കി. കടം വാങ്ങിയ പണം ആവശ്യപ്പെട്ടു വീട്ടിലേക്ക് വരാനിടയുള്ള ആളുകള്‍ക്കായിരുന്നു സ്വര്‍ണ്ണം പണയം വെച്ച പണം അയച്ചു കൊടുത്തതെന്നും അഫാന്റെ മൊഴി. അതേസമയം, അബ്ദുള്‍ റഹീം ചികിത്സയില്‍ കഴിയുന്ന ഭാര്യ ഷെമിനയെ സന്ദര്‍ശിച്ചു. കട്ടിലില്‍ നിന്ന് വീണതാണെന്ന് ഷെമി റഹീമിനോട് പറഞ്ഞതായി റഹീമിന്റെ ബന്ധു മാധ്യമങ്ങളോട് പറഞ്ഞു. ഗോകുലം മെഡിക്കല്‍ കോളജിലാണ് ഷെമി ചികിത്സയിലുള്ളത്. യാത്രാ രേഖകള്‍ ശരിയായതോടെയാണ് ഇദ്ദേഹം നാട്ടിലെത്തിയത്. അഫാനെ വിദഗ്ധരുടെ നേതൃത്വത്തില്‍ വെളളിയാഴ്ച ഉച്ചയ്ക്ക് ചോദ്യം ചെയ്യും. പിതാവിന്റെ മൊഴിയും എടുക്കും.
