തിരുവനന്തപുരം: വെഞ്ഞാറമൂട് കൂട്ട കൊലപാതകത്തിലേക്ക് നയിച്ചത് പ്രതിയുടെ പ്രണയബന്ധം വീട്ടുകാര്‍ അംഗീകരിക്കാത്തതെന്ന് വിവരം. കൊല്ലപ്പെട്ട ഫര്‍സാനയുമായുള്ള പ്രതിയുടെ ബന്ധം വീട്ടുകാര്‍ എതിര്‍ത്തിരുന്നു. ഇതാണ് കൊടും ക്രൂരത ചെയ്യാന്‍ പ്രതിയെ പ്രേരിപ്പിച്ചതെന്നാണ് പൊലീസിന്റെ പ്രാഥമിക വിലയിരുത്തല്‍. തിങ്കളാഴ്ച രാവിലെയാണ് ഫർസാനയെ പ്രതി വീട്ടില്‍ നിന്നും ഇറക്കി പേരുമലയിലെ വീട്ടിലേക്ക് കൊണ്ടുവരുന്നത്. മുരുക്കോണം സ്വദേശിയും ബിരുദ വിദ്യാര്‍ത്ഥിനിയുമായ പെണ്‍കുട്ടി ട്യൂഷന് പോവുകയാണെന്ന് പറഞ്ഞ് അഫാസിനൊപ്പം ഇറങ്ങി വരികയായിരുന്നു. പെൺകുട്ടിയുമായി അടുപ്പത്തിലായ കാര്യം പറയാൻ അഫാൻ ഒടുവില്‍ പോയത് പാങ്ങോടുള്ള പിതാവിന്റെ അമ്മയുടെ അടുത്തേക്ക് ആയിരുന്നു. എന്നാല്‍ മുത്തശ്ശി സല്‍മാ ബീവിയും ബന്ധത്തെ എതിര്‍ക്കുകയായിരുന്നു. ഇതോടെയാണ് പ്രതി സല്‍മാ ബീവിയെ ആദ്യം കൊലപ്പെടുത്തിയത്. തലയ്ക്ക് പരിക്കേറ്റ് രക്തം വാര്‍ന്ന നിലയിലായിരുന്നു സല്‍മാ ബീവിയുടെ മൃതദേഹം കണ്ടത്. ബന്ധുവായ പെണ്‍കുട്ടിയാണ് ആദ്യം മൃതദേഹം കണ്ടത്. ചുറ്റിക കൊണ്ട് അടിച്ചുകൊല്ലുകയായിരുന്നു. സാമ്പത്തിക ഭദ്രതയുള്ള കുടുംബമാണ് അഫ്‌സാന്റേതെന്നാണ് വിവരം. സല്‍മാ ബീവിയെ കൊലപ്പെടുത്തിയ ശേഷമാണ് പ്രതി സ്വന്തം വീട്ടിലേക്ക് പോകുന്നത്. അവിടെ വെച്ച് ഉമ്മയെയും സഹോദരനെയും കാമുകിയെയും വെട്ടുകയായിരുന്നു. മൂന്നുപേരും മരിച്ചെന്ന ഉറപ്പില്‍ പ്രതി പിതാവിന്റെ സഹോദരന്റെ വീട്ടിലേക്ക് പോവുകയായിരുന്നു. വീട്ടിലെ ഗ്യാസ് സിലിണ്ടര്‍ തുറന്നുവിട്ട ശേഷം വീടുവിട്ടിറങ്ങി. ചൂള്ളാളത്തെ വീട്ടിലെത്തിയാണ് പിതാവിന്റെ സഹോദരനെയും ഭാര്യയെയും കൊലപ്പെടുത്തിയത്. നിലവില്‍ പ്രതിയുടെ മാതാവ് മാത്രമാണ് രക്ഷപ്പെട്ടത്. മാതാവ് ഷെമീന്‍ ഗുരുതര പരിക്കുകളോടെ ചികിത്സയില്‍ കഴിയുകയാണ്.ഒറ്റ ദിവസമാണ് ഈ കൊലപാതകങ്ങളെല്ലാം നടന്നത്. പേരുമലയില്‍ മൂന്ന് പേരെയും ചുള്ളാളത്ത് രണ്ട് പേരെയും പാങ്ങോട് ഒരാളെയും കൊന്നുവെന്നാണ് പ്രതി പൊലീസിനോട് പറഞ്ഞത്. അഫാന്റെ പിതാവ് വിദേശത്താണ്. പിതാവിനൊപ്പം വിദേശത്തായിരുന്നു അഫാനും കുടുംബവും. ഈയടുത്താണ് നാട്ടിലെത്തിയത്. അഫാനും മാതാവും സഹോദരനും മാത്രമാണ് വീട്ടില്‍ താമസമുണ്ടായിരുന്നത്.
