തിരുവനന്തപുരം: വെഞ്ഞാറമൂട് കൂട്ടക്കൊലപാതക കേസില്‍ പ്രതി അഫാന്‍ ലഹരി ഉപയോഗിച്ചതിന് തെളിവുകളുണ്ടെന്ന് പൊലീസ്. ഏത് തരം ലഹരിയാണ് പ്രതി ഉപയോഗിച്ചതെന്ന് പരിശോധനക്ക് ശേഷമേ വ്യക്തമാകൂ. നെഞ്ചിന് മുകളില്‍ ചുറ്റിക കൊണ്ട് അടിച്ചാണ് ലത്തീഫിനെ കൊലപ്പെടുത്തിയത്. കഴുത്തിലും തലക്ക് പിന്നിലും മുഖത്തുമായി ചുറ്റികക്ക് അടിച്ചു. ലത്തീഫിന്റെ ശരീരത്തില്‍ ഇരുപതോളം മുറിവുകളാണുള്ളത്. കൊലപാതക കാരണം പലതെന്ന് പൊലീസ് പറയുന്നു. കൊലപാതകം നടന്ന ദിവസം അബ്ദുല്ലത്തീഫ് അഫാന്റെ വീട്ടിലെത്തിയിരുന്നു. വെഞ്ഞാറമൂട്ടിലെ സ്‌കൂളില്‍ പഠനകാലയളവില്‍ തുടങ്ങിയ പ്രണയമാണ് അഫാനും ഫര്‍സാനയും തമ്മില്‍. അഞ്ചലിലെ കോളജില്‍ പിജി വിദ്യാര്‍ഥിനിയാണ് ഫര്‍സാന. ട്യൂഷനു പോകുന്നുവെന്നാണ് ഫര്‍സാന ഇന്നലെ വീട്ടില്‍ പറഞ്ഞത്. വൈകിട്ട് മൂന്നര വരെ വീട്ടിലുണ്ടായിരുന്ന ഫര്‍സാനയെ അഫാന്‍ സ്വന്തം വീട്ടിലേക്കു കൂട്ടികൊണ്ടുപോവുകയായിരുന്നു. വീടിന്റെ മുകളിലത്തെ നിലയിലെ മുറിയില്‍ എത്തിച്ചശേഷമാണ് കൊന്നത്. മുനയുള്ള ആയുധം ഉപയോഗിച്ചു തലയില്‍ കുത്തി. ആഴത്തിലുള്ള മുറിവ് മരണ കാരണമായി. മുഖവും മൂര്‍ച്ചയുള്ള ആയുധം കൊണ്ട് കുത്തി വൃകൃതമാക്കി. ഫര്‍സാനയുടെ തലയ്ക്കു പ്രതി തുരുതുരാ അടിച്ചുവെന്നാണ് പൊലീസ് പറയുന്നത്. താന്‍ മരിച്ചാല്‍ കാമുകി തനിച്ചാകുമെന്ന് കരുതിയാണ് കൊലപ്പെടുത്തിയതെന്നാണ് പ്രതി പൊലീസിന് നല്‍കിയ മൊഴി.
ഫര്‍സാനയുടെ തലയിലെ മുറിവ് വളരെ ആഴത്തിലുള്ളതാണ്. നെറ്റിയുടെ രണ്ടുവശത്തും നടുവിലും ചുറ്റികകൊണ്ട് ആഴത്തില്‍ അടിച്ച പാടുണ്ട്. പേരുമലയിലെ കൂട്ടക്കൊലപാതക വിവരം പുറത്തറിഞ്ഞപ്പോഴാണ് ഫര്‍സാനയും ഉള്‍പ്പെട്ടതായി വ്യക്തമായത്.
