തിരുവനന്തപുരം: വെഞ്ഞാറമൂടും മറ്റു രണ്ടിടങ്ങളിലുമായി യുവാവ് 5 പേരെ വെട്ടിക്കൊലപ്പെടുത്തി. വെഞ്ഞാറമൂട് പേരുമല സ്വദേശിയായ അഫാൻ(23) ആണ് ക്രൂരത ചെയ്തത്. കൊല്ലപ്പെട്ടവരില്‍ യുവാവിന്‍റെ പെണ്‍സുഹൃത്തും സഹോദരനും ഉള്‍പ്പെടുന്നു. വെട്ടേറ്റ മാതാവിനെ ഗുരുതരാവസ്ഥയിൽ തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.യുവാവിന്‍റെ പിതാവിന്‍റെ മാതാവ് സൽമാ ബീവി, പ്രതിയുടെ അനുജൻ അഹസാൻ (13), പെണ്‍സുഹൃത്ത് ഫര്‍സാന (19), പിതാവിന്‍റെ സഹോദരന്‍ ലത്തീഫ്, ലത്തീഫിന്‍റെ ഭാര്യ ഷാഹിദ എന്നിവരാണ് കൊല്ലപ്പെട്ടത്. കുറച്ചു ദിവസങ്ങള്‍ക്ക് മുമ്പാണ് അഫാൻ പെണ്‍സുഹൃത്തിനെ വീട്ടിലേക്ക് കൂട്ടികൊണ്ടുവന്നത്. ഈ സംഭവത്തെ ചൊല്ലിയാണ് തർക്കം. സംഭവത്തിന് പിന്നാലെ പ്രതി വെഞ്ഞാറമൂട് പൊലീസ് സ്റ്റേഷനിൽ കീഴടങ്ങി.പ്രതിയെ പൊലീസ് ചോദ്യം ചെയ്തു. ആറുപേരെ കൊലപ്പെടുത്തിയിട്ടുണ്ടെന്നാണ് മൊഴി നൽകിയത്. ഇതിനു പിന്നാലെയാണ് വെഞ്ഞാറമൂടിന് പുറമെ പാങ്ങോടും എസ്എന്‍ പുരത്തും കൊലപാതകം നടന്ന വിവരം പുറത്തുവരുന്നത്. പ്രതിയുടെ മൊഴി ഉള്‍പ്പെടെ പൊലീസ് പരിശോധിച്ചുവരികയാണ്. പ്രതിയെ മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്കു മാറ്റി. സാമ്പത്തിക പ്രതിസന്ധിയാണു കൂട്ടക്കൊലയ്ക്കു പിന്നിലെന്നാണു റിപ്പോര്‍ട്ട്. പിതാവിനൊപ്പം വിദേശത്തായിരുന്ന അഫാൻ അടുത്തിടെയാണു നാട്ടില്‍ തിരിച്ചെത്തിയത്.
