കാസർകോട്: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ ലൈംഗികമായി പീഡിപ്പിച്ച കേസിൽ പ്രതിക്ക് ജീവപര്യന്തം കഠിനതടവിനൊപ്പം 137 വർഷം കഠിനതടവും 7.5 ലക്ഷം രൂപ പിഴയും വിധിച്ചു. മിയാപദവ് മൂഡംബയൽ കുളവയൽവീട്ടിൽ വല്ലി ഡിസൂസ(47)യെയാണ് കാസർകോട് ഫാസ്റ്റ് ട്രാക്ക് സ്പെഷ്യൽ കോടതി ജഡ്ജി രാമു രമേഷ് ചന്ദ്രഭാനു ശിക്ഷിച്ചത്. പിഴയടച്ചില്ലെങ്കിൽ 28 മാസം അധിക കഠിനതടവും അനുഭവിക്കണം. 2020 മാർച്ചിലാണ് കേസിനാസ്പദമായ സംഭവം നടന്നത്. 16 കാരിയെ കാറിൽ കയറ്റി കുളൂർ മിയാപദവ് പാലടി എന്ന സ്ഥലത്തെ ആൾതാമസമില്ലാത്ത വീട്ടിൽ കൊണ്ടുപോയി പീഡിപ്പിക്കുകയായിരുന്നു. വീടിന്റെ കുളിമുറിയിൽ വെച്ചാണ് ലൈംഗീകമായി പീഡിപ്പിച്ചത്. പട്ടികജാതി പട്ടികവർഗ അതിക്രമ നിരോധനനിയമപ്രകാരമുൾപ്പെടെയുള്ള വകുപ്പുകൾ ചുമത്തിയാണ് ശിക്ഷ വിധിച്ചത്. മഞ്ചേശ്വരം ഇൻസ്പെക്ടർ ആയിരുന്ന ഇ. അനൂപ്‌കുമാറും തുടർന്നുള്ള അന്വേഷണം നടത്തി പ്രതിയെ അറസ്റ്റ് ചെയ്തത് അന്നത്തെ എസ്.എം.എസ്. എ.എസ്.പി. ആയിരുന്ന വിവേക്‌കുമാറുമാണ്.
എസ്.എം.എസ്. ഡിവൈ.എസ്.പി.യായിരുന്ന ഹരിശ്ചന്ദ്രനായ്ക് ആണ് കുറ്റപത്രം സമർപ്പിച്ചത്. പ്രോസീക്യൂഷന് വേണ്ടി സ്പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടർ എ.കെ.പ്രിയ ഹാജരായി.
