തിരുവനന്തപുരത്തു ഹൃദ്രോഗ-ന്യൂറോ വിദഗ്ധ ചികിത്സക്കു വിപുല സംവിധാനം; ശ്രീചിത്ര ആശുപത്രിയുടെ 9 നില കെട്ടിടം കേന്ദ്രമന്ത്രി ഉദ്ഘാടനം ചെയ്തു

തിരുവനന്തപുരം: ഹൃദ്രോഗങ്ങള്‍ക്കും ന്യൂറോ ചികിത്സക്കും വേണ്ടി തിരുവനന്തപുരത്തു കേന്ദ്രസര്‍ക്കാര്‍ നടത്തുന്ന ശ്രീചിത്ര തിരുനാള്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഫോര്‍ മെഡിക്കല്‍ സയന്‍സസ് ആന്റ് ടെക്‌നോളജിയുടെ 2.70 ലക്ഷം ചതുരശ്ര അടി വിസ്തീര്‍ണ്ണമുള്ള 9 നില കെട്ടിടം കേന്ദ്ര ശാസ്ത്ര-സാങ്കേതിക-ഭൂമിശാസ്ത്ര-ആറ്റോമിക് എനര്‍ജി-ശൂന്യാകാശ വകുപ്പ് മന്ത്രി ഡോ. ജിതേന്ദ്രസിംഗ് റാണ ഭദ്രദീപം തെളിച്ച് ഉദ്ഘാടനം ചെയ്തു.
ശ്രീ ചിത്ര തിരുന്നാള്‍ ഇന്‍സ്റ്റിറ്റ്യൂട്ടിന് ഇപ്പോഴുള്ള മൂന്നു കെട്ടിടങ്ങളെക്കാള്‍ വലിപ്പം ഇന്ന് ഉദ്ഘാടനം ചെയ്ത കെട്ടിടത്തിനുണ്ട്. പുതിയ കെട്ടിടം പൂര്‍ണ്ണ സജ്ജമാവുന്നതോടെ ഹൃദയ-ന്യൂറോ ശസ്ത്രക്രിയകള്‍ക്ക് ഒരു വര്‍ഷം വരെ കാത്തിരിക്കേണ്ട ഇപ്പോഴത്തെ സാഹചര്യം മാറും.
ശ്രീചിത്രയില്‍ ആദ്യമായി പേ വാര്‍ഡ് സൗകര്യം ഇന്ന് ഉദ്ഘാടനം ചെയ്ത കെട്ടിടത്തിലുണ്ടാവും. ഇതിനു പുറമെ പുതിയ കെട്ടിടത്തില്‍ 170 കിടക്കകളുണ്ടാവും. അതില്‍ 40 എണ്ണം പേ വാര്‍ഡായി ഉപയോഗിക്കും. മിനി ഐസിയു സംവിധാനത്തോടെയാണ് കിടക്കകള്‍ ഏര്‍പ്പെടുത്തുക. പഴയ കെട്ടിട സമുച്ചയവുമായി ബന്ധിപ്പിച്ചു ആകാശപാതയും ഏര്‍പ്പെടുത്തിയിട്ടുണ്ട്.
പുതിയ കെട്ടിടം പൂര്‍ണ്ണ പ്രവര്‍ത്തന സജ്ജമാവുമ്പോള്‍ 9 ഓപ്പറഷന്‍ തിയേറ്ററുകളും എംആര്‍ഐ-സിടി സ്‌കാന്‍ വിഭാഗവും മൂന്നു കാത്ത് ലാബുകളും, സ്ലീപ് സ്റ്റഡി യൂണിറ്റും എക്കോ കാര്‍ഡിയോളജി സ്യൂടും നോണ്‍-ഇന്‍വേസീവ് കാര്‍ഡിയോളജി ഇവാല്യുവേഷന്‍ സ്യൂടും ഉണ്ടാവും. വെല്‍നസ് സെന്റര്‍, കൗണ്‍സിലിംഗ് കേന്ദ്രങ്ങള്‍, കഫെറ്റീരിയ മുതലായവയും പുതിയ കെട്ടിടത്തില്‍ ഉണ്ടാവും.
കേന്ദ്രമന്ത്രി സുരേഷ് ഗോപി, മുന്‍ മന്ത്രി വി. മുരളീധരന്‍, മന്ത്രി വീണ ജോര്‍ജ്, ശശി തരൂര്‍ എം.പി, പി.കെ ശ്രീമതി, കേന്ദ്ര ആരോഗ്യ വകുപ്പ് മേധാവികള്‍, പ്രമുഖ ഡോക്ടര്‍മാര്‍ തുടങ്ങിയവര്‍ ചടങ്ങില്‍ പങ്കെടുത്തു.
കുറഞ്ഞ ചെലവില്‍ മികച്ച ചികിത്സ എല്ലാവര്‍ക്കും ലഭ്യമാക്കുകയാണ് കേന്ദ്രസര്‍ക്കാര്‍ ലക്ഷ്യമെന്ന് കേന്ദ്രമന്ത്രി ജിതേന്ദ്രസിംഗ് പറഞ്ഞു.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
Inline Feedbacks
View all comments
RELATED NEWS

You cannot copy content of this page