നടിയ്‌ക്കൊപ്പം സിനിമ ഷൂട്ടിംഗ് കാണാന്‍ എത്തിയ കുഞ്ഞിനെ പീഡിപ്പിച്ചു; സിനിമാ- സീരിയല്‍ നടന്‍ എം.കെ റെജിക്ക് 136 വര്‍ഷം കഠിന തടവും പിഴയും

കോട്ടയം: ഒന്‍പതുവയസ്സുകാരിയെ പീഡിപ്പിച്ച കേസില്‍ സീനിമ- സീരിയല്‍ നടന് 136 വര്‍ഷം കഠിന തടവും പിഴയും. കങ്ങഴ സ്വദേശി എം.കെ റെജിയെ (52) ആണ് കോടതി ശിക്ഷിച്ചത്. 1,97,5000 രൂപ പിഴ നല്‍കാനും കോടതി നിര്‍ദ്ദേശിച്ചു. ഈരാറ്റുപേട്ട ഫാസ്റ്റ്ട്രാക്ക് സ്പെഷ്യല്‍ കോടതി ജഡ്ജി റോഷന്‍ തോമസിന്റേതാണ് വിധി. സീരിയില്‍ നടിയ്ക്കൊപ്പം സിനിമ ഷൂട്ടിംഗ് കാണാന്‍ എത്തിയ കൊച്ചുമകളെയാണ് റെജി പീഡിപ്പിച്ചത്. 2023 ല്‍ ആയിരുന്നു കേസിന് ആസ്പദമായ സംഭവം നടന്നത്. സീരിയല്‍ ചിത്രീകരിക്കുന്നതിനിടെ മഴ പെയ്തിരുന്നു. അതിനിടെ ലൊക്കേഷനില്‍ നിന്നും പോയ മുത്തശ്ശിയുടെ അടുത്ത് പോകണമെന്ന് കുട്ടി വാശിപിടിച്ചു. തുടര്‍ന്ന് ഇയാള്‍ മുത്തശ്ശിയുടെ അടുത്തേയ്ക്ക് കൊണ്ടുപോകാമെന്ന് ആശ്വസിപ്പിച്ച് കുട്ടിയെ വാനില്‍ കയറ്റുകയായിരുന്നു. പിന്നീട് ഈരാട്ടുപേട്ടയില്‍ ഷൂട്ടിംഗിനായി വാടകയ്ക്ക് എടുത്ത വീട്ടിലേക്ക് കൊണ്ടുപോയി. ഇവിടെയെത്തിച്ച് കുട്ടിയെ ഇയാള്‍ ക്രൂരമായി ബലാത്സംഗം ചെയ്തു. ഇതോടെ പെണ്‍കുട്ടി അവശയായി. തുടര്‍ന്ന് പെണ്‍കുട്ടിയെ നടന്‍ തന്നെ ചങ്ങനാശ്ശേരിയിലെ ആശുപത്രിയില്‍ എത്തിച്ചു. ഇവിടെ നടത്തിയ പരിശോധനയിലാണ് കുട്ടി ബലാത്സംഗത്തിന് ഇരയായതായി വ്യക്തമായത്. ആശുപത്രി അധികൃതര്‍ വിവരം പൊലീസിനെ അറിയിച്ചു. തുടര്‍ന്ന് പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്ത് റെജിയെ അറസ്റ്റ് ചെയ്യുകയായിരുന്നു. തിടനാട് എസ്എച്ച്ഒ ആയിരുന്ന കെ.കെ പ്രശോകാണ് അന്വേഷണം നടത്തിയത്. കുറ്റപത്രം കഴിഞ്ഞ വര്‍ഷം കോടതിയില്‍ നല്‍കി. ഇതിലെ വിവരങ്ങള്‍ ഗൗരവത്തോടെ പരിഗണിച്ചുകൊണ്ടായിരുന്നു കോടതി 136 വര്‍ഷത്തെ തടവിന് ശിക്ഷിച്ചത്. സിനിമയിലേക്ക് ജൂനിയര്‍ ആര്‍ട്ടിസ്റ്റുകളെ എത്തിക്കുന്ന ആള് കൂടിയാണ് റെജി. പ്രതി നല്‍കുന്ന പിഴയില്‍ നിന്നും 1,75,000 രൂപ കുട്ടിയ്ക്ക് നല്‍കും. കേസില്‍ 39 സാക്ഷികളെ വിസ്തരിച്ചു. 36 രേഖകളും ഹാജരാക്കി. ഇന്ത്യന്‍ ശിക്ഷാ നിയമത്തിലെയും പോക്സോ നിയമത്തിലേയും വിവിധ വകുപ്പുകള്‍ പ്രകാരം ആണ് പ്രതിയ്ക്ക് ശിക്ഷ വിധിച്ചത്.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
Inline Feedbacks
View all comments
RELATED NEWS

You cannot copy content of this page